Friday, 28 June 2013

തനിയാവർത്തനങ്ങൾ

ജീവിതത്തിന്റെ വഴിതിരിവുകൾക്ക് ഒരുപാട് മാനറിസങ്ങൾ ഉണ്ട്. അഹന്ത എന്നോ തോന്ന്യാസം എന്നോ അതിനെ പേരിട്ടു വിളിക്കാം അല്ലെങ്കിൽ വിധി എന്ന് പറഞ്ഞു സമാധാനിക്കാം. സത്യഭാമ ചേച്ചിയുടെ ജീവിതവും അതുപോലെയാണ്. മൂത്ത കുഞ്ഞിനു മൂന്നുവയസ്സുള്ളപ്പോൾ രണ്ടാമത്തെ പെണ്‍കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയയാണ്‌ സത്യഭാമ ചേച്ചി. സ്വതവേ കുറച്ചു മാനസിക പ്രശ്നങ്ങൾ ഉള്ള രാമചന്ദ്രേട്ടന് എല്ലാം ശരിയാകുംന്നുള്ള വിശ്വാസം കൊണ്ടാണ് ഒരു പെണ്ണിനെ കെട്ടിച്ചു കൊടുത്തത്. പക്ഷെ ഒരു പെണ്‍കുഞ്ഞു കൂടി വന്നപ്പോൾ  പ്രതീക്ഷ  നഷ്ടപെട്ടു അയാൾ കിണറിൽ കെട്ടിതൂങ്ങി. പരീക്ഷകൾ തോൽവികളുടെ കൂടിയാണല്ലോ . കൈകുഞ്ഞിനെ പാടവരമ്പിൽ കിടത്തി കൊയ്യാനിറങ്ങുമ്പോൾ നാളെയെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ മാത്രം ബാക്കി.

വെളുത്തുതുടുത്ത ആ പെണ്‍കുഞ്ഞിനെ എനിക്കും ഇഷ്ടമായിരുന്നു. നിറത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും തഴയപെടുന്ന ഋതു രാത്രികളിൽ ഞാൻ വേദനിക്കുമ്പോഴൊക്കെ  കുഞ്ഞുമോണ കാട്ടി ചിരിച്ചു കൊണ്ട് അവളെന്റെ അരികിൽ ഇഴഞ്ഞു നടന്നു. ഏട്ടന്റെ  കൂടെ വെയിലത്ത്‌ അമ്മ പാടത്തു നിന്നും തിരിച്ചു കയറുന്നതും കാത്തു വരമ്പിലിരുന്ന പെണ്‍കുട്ടി വളർന്നു വരുമ്പോഴേക്കും എന്റെ കല്യാണമായിരുന്നു. പ്രവാസത്തിലേക്ക്  പറിച്ചെറിയപെട്ട  ജീവിതത്തിന്റെ ഇടവേളയിൽ വർഷങ്ങൾക്ക്  ശേഷം വരുമ്പോഴൊക്കെ കുറച്ചു മിട്ടായി, ഒരു ഉടുപ്പ് എല്ലാം അവൾക്കവകാശപ്പെട്ടതായി..



തിളയ്ക്കുന്ന എണ്ണയിലേക്ക് അമ്മ മുറിച്ചു വെച്ചിരിക്കുന്ന ഇഞ്ചി ഇട്ടു മൂത്തപ്പോൾ പച്ചമല്ലി, ഉണക്കമുളക്, തേങ്ങ, ആഫ്രിക്കൻ മല്ലിയില. പിന്നെ അല്പം പുളി ചേർത്ത്  അമ്മ ചമ്മന്തി മിക്സിയിൽ അരചെടുത്തു. ചൂടുള്ള ദോശയും ഇഞ്ചി ചമ്മന്തിയും എന്റെ വീക്നെസ് ആണെന്നു അമ്മക്കറിയാം. പ്ലേറ്റിൽ 2 ദോശയും ചമ്മന്തിയും എടുത്തു പുറത്തേക്കു നടന്നു. അടുക്കളപുറത്തു അച്ഛൻ അടക്ക പൊളിക്കുകയാണ്. ഇതുപോലെ എത്രയെത്ര രാത്രികൾ അച്ഛന്റെ കൂടെ ദോശയും ചമ്മന്തിയും കഴിച്ചു ... അന്നൊക്കെ ഒരുപാട് പറയാനുണ്ടായിരുന്നു. സ്വാദുള്ള വർത്തമാനങ്ങൾ ..

കാലം കുറെ കഴിഞ്ഞത് കൊണ്ടാകും ഇന്നെനിക്കു കിട്ടിയത്  ഞെട്ടിപ്പിക്കുന്ന  വിശേഷമായിരുന്നു. സത്യഭാമ ചേച്ചിയുടെ മകൾ ഒരു  ബസ് കണ്ടക്ടർക്കൊപ്പം  ഒളിച്ചോടിപ്പോയി. അവൾക്കു ഇപ്രാവശ്യവും  ഞാൻ മിട്ടായിയും ചുരിദാറും കൊണ്ട് വന്നിട്ടുണ്ടല്ലോ...

"ഹും... മിട്ടായി. ഇനിയിപ്പോ അവൾക്കു മിട്ടായിയല്ല നല്ല പച്ച മാങ്ങയ വേണ്ടത്... ജനിച്ചപ്പോഴേ അച്ഛനെ കാലപുരിയിലെക്കെടുത്തവൾ " അമ്മ പുച്ഛത്തോടെ പറഞ്ഞു.

ആളുകളുടെ മനോഭാവത്തിലാണ് പ്രശ്നം. അത് കീഴ്മേൽ മറിയാൻ നിമിഷങ്ങൾ മതി. എന്ത് ഇഷ്ടമായിരുന്നു അവളെ. സഹതാപമായിരുന്നു അവളോട്‌ ആദ്യമൊക്കെ, അമ്മക്ക്. ഓടിക്കളിച്ചു നടക്കുമ്പോഴൊക്കെ പാവം കുട്ടി എന്ന് പറഞ്ഞു തലോടിയിരുന്നു...

ഞാനവളെ കാണാൻ ചെല്ലുമ്പോൾ കുതിർത്ത തെങ്ങോലകൾ മെടഞ്ഞുകൊണ്ട്  വീടിന്റെ ഇറയത്തിരിക്കുകയായിരുന്നു അവൾ.
"കുട്ടീ"  എന്റെ വിളി കേട്ട് തലയുയർത്തിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"ഹായ് ചേച്ചി .." അവളോടി വന്നു കയ്യിൽ പിടിച്ചു.
ഇല്ല അവൾക്കൊട്ടും വേദനയില്ല. അവളെനിക്കു ചായ ഉണ്ടാക്കി. അപ്പുറത്തെ മുറിയിൽ അവളുടെ അമ്മായിഅമ്മ രൂക്ഷത്തോടെ എന്നെ നോക്കി കട്ടിലിൽ കിടക്കുന്നു. എഴുന്നേൽക്കാനൊ മിണ്ടാനോ വയ്യ. അത് ഒരു കണക്കിന് നന്നായെന്നു അവരുടെ മുഖം കണ്ടപ്പോൾ തന്നെ തോന്നി.

"എന്നാലും കുട്ടീ.. നീ എന്തിനാണ് "  മുഴുമിക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.

"എന്നെ ജനിപ്പിച്ച കൊടിയ ഭാരം നെഞ്ചിലേറ്റി എന്നോടൊന്നു മാപ്പ് ചോദിയ്ക്കാൻ പോലും കഴിയാതെയാണ് എന്റെ അച്ഛൻ കെട്ടിതൂങ്ങിയത്. അച്ഛനെ പോലെ അമ്മയും ഒരു ഭീരുവായി മാറേണ്ടെന്നു ഞാൻ കരുതി. ഇപ്പോൾ ഞാനൊറ്റക്ക് എന്റെ ജീവിതം തിരഞ്ഞെടുത്തു. ഇതിന്റെ വിഴുപ്പും ഭാരവും താങ്ങേണ്ടത് ഞാൻ ഒറ്റയ്ക്ക് മാത്രം മതിയല്ലോ"

പാടവരമ്പിൽ അമ്മയെ കാത്തിരുന്ന പെണ്‍കുട്ടി എത്ര പെട്ടെന്നാണ് ഇത്ര വലുതായത്.

" പക്ഷെ കുട്ടീ... നിനക്ക് പഠിച്ചു വലിയ നിലയിൽ ...? "

" കഴിഞ്ഞ 18 വർഷം എന്റെ അമ്മ ചേച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നില്ലേ എല്ല് മുറിയെ പണിയെടുത്തു കൊണ്ട് ? ഒരു പനി വന്നാൽ ചേച്ചിയുടെ അമ്മ കൊടുക്കുന്ന ഒരു ഗുളിക. അതിനപ്പുറം സത്യഭാമയുടെ ജീവിതത്തിനു വലിയ വിലയൊന്നുമില്ലായിരുന്നു. ഞങ്ങൾ അനുഭവിച്ചതിനെക്കാൾ അമ്മയുടെ അധ്വാനത്തിന്റെ ഫലം അനുഭവിച്ചതാരാണ് ?  ആകെ സമ്പാദിച്ചത് ഒരു പവന്റെ ഈ മാല മാത്രം... ഇനിയെത്ര നാൾ കഴിഞ്ഞാലാണ് അമ്മക്കെന്നെ  ഒരു കരക്കെത്തിക്കാനാകുക?  " അവളുടെ ശബ്ദം നേർത്തു.

ഇത്തവണ ചൂളിയത് ഞാനാണ്‌. അവളുടെ ശരികൾ ...അതംഗീകരിക്കാനേ  കഴിയൂ...

"കുട്ടീ നീയിനിയും പഠിക്കണം..." അവൾക്കുള്ള ചുരിദാരിന്റെയും  മിട്ടായിയുടെയും പാക്കെറ്റിനൊടൊപ്പം അഞ്ഞൂറിന്റെ  നാലഞ്ചുനോട്ടുകൾ കൂടി കയ്യിൽ കൊടുത്ത് ആ വീട്ടിൽ നിന്നും ഇറങ്ങി. എനിക്കറിയാം ആ തുക കൊണ്ട് അവൾക്കൊന്നും ആകില്ലെന്ന്......

എന്റെ വീട്ടിൽ അപ്പോഴും സത്യഭാമചേച്ചി  എന്നെ കാത്തിരിക്കുന്നു. മകൾ സുഖമായി ഇരിക്കുന്നോ എന്ന ആധി തളംകെട്ടി നില്ക്കുന്ന ആ മുഖത്തേക്ക് നോക്കാൻ പോലും ഞാൻ ഭയന്നു... 

Saturday, 6 April 2013

മഞ്ഞമരങ്ങളും കടന്ന്...


 കൊന്ന വീണ്ടും പൂത്തുതുടങ്ങിയിരിക്കുന്നു. വിഷു വന്നെത്തിയെന്നു ഓർമപ്പെടുത്തൽ. നിറയെ കൊഴിഞ്ഞു വീണ കൊന്നപൂക്കളുള്ള  വഴിയോരങ്ങൾ മറന്നു പോയിരിക്കുമോ, ഈ പെണ്‍കുട്ടി നിന്നെ പ്രണയിച്ചിട്ടുണ്ടായിരുന്നു എന്ന് ? 40 വർഷങ്ങൾക്കു മുന്പുള്ള കഥയാണ്.

വർഷങ്ങൾക്കു ശേഷം ഫേസ് ബുക്ക്   ആണ് അവൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന അടയാളം അവൾക്കു കാണിച്ചു കൊടുത്തത്. അവന്റെ പ്രൊഫൈലിലൂടെ ഒരു യാത്ര. കല്യാണം കഴിച്ചുവോ എന്നറിയാൻ. അങ്ങനെ ഒരു അടയാളം അത് സൂചിപ്പിക്കാതെ വന്നപ്പോൾ ഒരു റിക്വസ്റ്റ്. അയച്ചു കഴിഞ്ഞപ്പോൾ വീണ്ടു അതവളെ ചിന്തിപ്പിച്ചു. വേണ്ട. അവൾ അത് ഡിലീറ്റ് ചെയ്തു. എത്ര വർഷങ്ങൾക്കു ശേഷം. ഇനി...? എന്റെ ദൈവമേ ഇനിയും ക്രൂരത കാണിക്കാൻ ജീവിതം എന്നെ ബാക്കി വെക്കല്ലേ..

                                               

മാറ്റങ്ങൾ... അന്ന് പൊടിമീശക്കാരന് ജീവിതം വളരെ പ്രധാനപെട്ടതാണ്. വയലിൽ കാളകളെ പൂട്ടുന്ന അച്ഛന് കഞ്ഞി കൊണ്ട് വരുന്ന ചെക്കൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് ഒരു കത്തിന്റെ രൂപത്തിലാണ്. അലറിവിളിച്ച തന്റെ അച്ഛന് മുന്നിൽ പൊട്ടിക്കരഞ്ഞു പേടിച്ചു കേണപേക്ഷിച്ച പെണ്‍കുട്ടി. അവസാനം അച്ഛൻ അയഞ്ഞു. അല്ലെങ്കിൽ തന്നെ അവൾ തെറ്റ് ചെയ്തിട്ടില്ല. കത്ത് കൊടുത്തത് അവനാണ്. അവളുടെ ദേഹത്ത് വീണ ചൂരൽ പാടുകൾ മതി അവൾക്കു തെറ്റിലേക്ക് വീഴാതിരിക്കാൻ..അച്ഛൻ പിന്നെ പോയത് അവന്റെ വീട്ടിലേക്കാണ്. .. പിറ്റേന്ന് അവൻ ആശുപത്രിയിലാണെന്ന് ആരൊക്കെയോ പിറുപിറുത്തു. ചിലരൊക്കെ വീടിന്റെ മുന്നിൽ നിന്ന് ആരും കാണാതെ കാർക്കിച്ചു തുപ്പി. അതൊക്കെ വന്നു പതിച്ചത് അകത്തെ മുറിയിലെ 12 വയസ്സുകാരിയുടെ ദേഹത്തും... അച്ഛൻ തെറ്റ് ചെയ്തൂന്ന് വിശ്വസിക്കുന്നത് എളുപ്പമാണ്. എന്നാൽ അമ്മ പ്രാകിയത് മുഴുവൻ മകളെ, അച്ഛനെ പോലീസുകാർ കൊണ്ടുപോകുമ്പോൾ.   തന്നെ വീട്ടിൽ നിന്ന് വെളിയിലാക്കുമ്പോൾ പകൽ മുഴുവൻ ആരും കാണാതെ ഒളിച്ചിരിക്കാനും, രാത്രി  കിണറ്റിൽചാടി മരിക്കാനും  അവൾ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഏട്ടൻ ഉറങ്ങാതെ കാവലിരുന്നത്   കൊണ്ട്  ഒന്നിനും കഴിയാതെ, ഒന്ന് കരയാൻ പോലും കഴിയാതെ ഹൃദയം പൊട്ടുന്ന വേദനയിൽ മുട്ടുകളിൽ മുഖമമർത്തി ഇരുട്ടു മുറിയിൽ അവളെരിഞ്ഞടർന്നു. പിന്നെ പാലായനം. അഗ്നിയുരുകുന്ന ചെമ്മണ്ണിന്റെ നാട്ടിലേക്ക്. തമിഴ് പറയുന്ന കറുത്ത കരുമാടികുട്ടന്മാരുടെ ഇടയിൽ ചുവന്ന കനകംബരപൂക്കൾ ചൂടി കറുത്ത മൂക്കിൽ തിളങ്ങുന്ന മുക്കുത്തിയിട്ട പെണ്ണുങ്ങളുടെ ഒപ്പം പഠനം... ഇടക്കിടെ കൊന്നപൂക്കളുടെ വഴിയോരങ്ങളെ നഷ്ടപ്പെടുത്തിയത്തിനു അച്ഛനും അമ്മയും ഏട്ടനും ഒക്കെ അവളെ കുറ്റപെടുത്തി...

"വയസ്സ് 22 ആയി. ഇനി വേണം കല്യാണം." അമ്മ പറഞ്ഞു.
" ഇപ്പോഴും ആ ചെക്കനുണ്ടോ അവളുടെ ഉള്ളിൽ ? " അച്ഛന്  സംശയമായിരുന്നു. വിപ്ളവം ചുവന്നു. ഇതു വരെ കാത്തുവെച്ച വേദനകളൊക്കെ തുടുത്തു .. അച്ഛൻ സംശയിച്ച ആ രാത്രി വെളുത്തപ്പോൾ അവളിറങ്ങി... മണലുകൾ പൂക്കും നാട്ടിൽ ജോലി കിട്ടിയിരുന്നു. അന്ന് ആദ്യമായി അമ്മ മാത്രം കരഞ്ഞു. പോകല്ലേ എന്നാർത്തു വിളിച്ചു.

"ഇതുവരെ ഞാൻ കരഞ്ഞത് എന്തെ അമ്മ കണ്ടില്ല? "

ഉത്തരമില്ലായിരുന്നു. ജനലഴികളിലൂടെ ദൂരേക്ക്‌ നോക്കി അച്ഛൻ മിണ്ടാതെ നിന്നു..

"അനിയത്തി ഇടക്ക് വിളിക്കണേ " ഏട്ടൻ സന്തോഷത്തോടെ പറഞ്ഞു...

വര്‍ഷങ്ങള്‍ ഒരു ചെറിയ കാലയളവല്ല.ഒരുപാട് ഞാന്‍ തിരഞ്ഞു... ഉള്ളിലൊളിപ്പിച്ച മൌനത്തിന്‍റെ നിഴലുകൾ ... .നീയെന്ന ആള്‍രൂപമെടുത്തു വരുമെന്ന വിശ്വാസത്തിന്‍റെ  പകലുകള്‍, രാവുകള്‍... .. ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു.പ്രണയത്തിന്റെ സാധ്യതകളെ ശരീരത്തിൽ നിന്നുപോലും കാലം ഉരുക്കൊഴിച്ചു കളഞ്ഞു. ഇനിയില്ല. ഇരവുകൾ നിന്റെ സ്നേഹത്തിന്റെ നിഴൽ പറ്റി.. ഇനിയില്ല പകലുകൾ നിന്റെ സാമിപ്യത്തിനു അണിഞ്ഞൊരുങ്ങി ...

ആർക്കും വേണ്ടാത്ത എന്റെ ഈ ജന്മം ഇനി എന്തിനു വേണ്ടിയാണു? ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ എന്ന് നീയല്ലാതെ ആരും എന്നോട് ചോദിച്ചിട്ടില്ല. ഒരുപക്ഷെ ഉഗ്രരൂപിയായ അച്ഛൻ എപ്പോഴും ഒരു ചൂരൽ പാട് പോലെ മനസ്സിൽ ഉണ്ടായതു കൊണ്ടാകണം സ്വയം അങ്ങനെ ഒരു ധൈര്യം വന്നിട്ടില്ല.

പ്രതീക്ഷിക്കാതെ ആണ് അത് സംഭവിച്ചത്.ഫേസ് ബുക്കിൽ അയാളുടെ വക ഒരു റിക്വസ്റ്റ്. അല്ലെങ്കിൽ തന്നെ അത് തീവ്രമായി ആഗ്രഹിച്ചിരുന്നു താനും. ഒപ്പം ഒരു മെസേജും. "അന്നത്തെ കുട്ടി നീയല്ല എങ്കിൽ ക്ഷമിക്കുക. ആണെങ്കിൽ , അത് നീ തന്നെ ആണെങ്കിൽ കൊന്നകൾ പൂത്തു തുടങ്ങിയിരിക്കുന്നു. എന്നെ തിരിച്ചറിയുക.."

ഇനി സമയമില്ല. ഇതു അവൻ തന്നെ.  എന്റെ പ്രാണനെ ചുംബിച്ചവൻ . ചൂരൽ വടികളെ ഇനി പേടിയില്ല... 52 വയസ്സിൽ പ്രണയം പൂക്കുമോ....ഇതുവരെ അടക്കി വെച്ച കുറ്റബോധങ്ങളേ  വിട. ഇനി ഞാനിതാ...
ഫ്രണ്ട്ഷിപ്‌  ആക്സെപ്റ്റ്  ചെയ്തു. പിന്നെ പ്രൊഫൈലിൽ നോക്കി. കുറെ ഫോട്ടോകൾ... നിറഞ്ഞ ചിരിയോടെ 2 പെണ്‍കുട്ടികളും ചന്ദ്രവട്ടം പോലെ മുഖമുള്ള മുല്ലപ്പൂ വെച്ച സുന്ദരിയും അവരെ കെട്ടിപിടിച്ചു സന്തോഷത്തോടെ ചിരിക്കുന്ന ആ പൊടിമീശക്കാരൻ. ഇല്ല. വ്യത്യാസമൊട്ടുമില്ല. അയാളുടെ നര കേറിയ മുടിയിഴകളിൽ പരതികൊണ്ട് ആ സുന്ദരി ചിരിക്കുന്നു. കൂടുതൽ കിളിർക്കാത്ത  പൊടി മീശക്കു താഴെ വായ അടച്ചു പിടിച്ചു കൊണ്ട് പെണ്‍കുട്ടികൾ കുസൃതി കാട്ടുന്നു. ...

കൊന്നകൾ  പൂക്കുന്ന വഴിയോരങ്ങളിലൂടെ ചിലവഴിക്കാന്‍ ഇനിയുമൊരു കൌമാരം ബാക്കി നില്‍ക്കുന്നില്ലല്ലോ ദൈവമേ.. നീയും മറുപടി പറയേണ്ടിയിരിക്കുന്നു....  നഷ്ടപ്പെട്ടത് എന്റെ മാത്രം ജീവിതമാണ്‌. തിരിച്ചു കിട്ടാത്തതും അത് തന്നെ.. ആ പൊടിമീശക്കാരനെ ഇനിയെനിക്കെന്തിനാണ് ?

Friday, 15 March 2013

ഒരേ ആകാശങ്ങൾ


ആഗ്രഹിച്ചു പിടിച്ചുവാങ്ങിയ ഇഷ്ടം ഒരു പ്രണയത്തോടെ എന്നും കാത്തുവെച്ചിരിക്കുന്നതാരോടാണ്  ?   സ്വാഭാവികമായും സ്വന്തം ഭര്‍ത്താവിനോട് അതും വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാന്‍ വഴിയില്ല അല്ലെ? പ്രത്യേകിച്ചും നല്ല ശമ്പളം വാങ്ങി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള ഒരു ഭാര്യക്ക്‌... ?

         അതിനര്‍ത്ഥം അവള്‍ക്കു സ്വന്തം ഭര്‍ത്താവിനെ ഇഷ്ടമല്ല എന്നാണോ? അല്ല. സൌഹൃദത്തിനും  പ്രണയത്തിനും അപ്പുറം ഒരു ഭാഷ്യമുണ്ട്. പ്രണയിതാവിനോട് പലതും നമുക്ക് മറച്ചു വെക്കേണ്ടി വരുന്നു. താന്‍ പരിശുദ്ധയല്ലെന്ന സത്യം, നിന്റെ ദേഹത്തിനു ചിലപ്പോഴൊക്കെ സഹിക്കാനാവാത്ത വിയര്‍പ്പു നാറ്റമുണ്ടെന്നും  ആഗ്രഹിക്കുന്ന പലതും  കിട്ടാതെ വരുമ്പോള്‍ അറിയാതെ ശപിച്ചുപോകുന്നുണ്ടെന്ന  സത്യം. തന്റെ ഹൃദയത്തില്‍ സ്വാര്‍ത്ഥതയുടെ ഒരു കണ്ണ് കൂടി ഫിറ്റ്‌ ചെയ്തിട്ടുണ്ടെന്ന സത്യം.അതുകൊണ്ട് മാത്രമാണ് എല്ലാം അഡ്ജസ്റ്റ് ചെയ്തു ഒരുമിച്ചു  ജീവിതം തുടരുന്നതെന്ന സത്യം.  അങ്ങനെ അങ്ങനെ പലതും.

    അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പണ്ടെന്നോ നഷ്ടമായ ആ പഴയ എഴുത്തുകാരന്റെ സൌഹൃദത്തിലേക്ക് ഒന്ന് പോയിവരാന്‍ തോന്നിയത് ഈ നിസ്സംഗതയില്‍ നിന്നുകൂടിയാണ് . അയാളിപ്പോള്‍ പ്രശസ്തിയുടെ  ഉന്നതങ്ങളില്‍ ആയിരിക്കുന്നു. ഒപ്പം ഒരുപാട് ആരോപണങ്ങള്‍ ,വിവാദങ്ങൾ , വിവാഹമോചനം ..



  വിവാഹമോചനം; അത്   സംഭവിക്കേണ്ടത്‌ തന്നെയാണ് .എന്തിനുവെറുതെ അവളെ വേദനിപ്പിക്കുന്നുവെന്ന്  അയാള്‍  പറഞ്ഞപ്പോള്‍ അത്ഭുദം തോന്നി.
    "അപ്പോള്‍  തെറ്റ്  താങ്കളുടേതാണോ..?"

    “ആയിരിക്കാം ... സ്വാര്‍ത്ഥതമുറ്റി എന്റെ ജീവിതം അവള്‍ പിടിച്ചുവാങ്ങിയതാണ്. എനിക്ക്  നിന്നോട്  മാത്രമല്ല , എല്ലാവരോടും  എല്ലാത്തിനോടും  പ്രണയമാണെന്ന്  ഞാന്‍  പറഞ്ഞതാണ്‌ . ..പക്ഷെ  കല്യാണം  കഴിഞ്ഞു  വര്‍ഷങ്ങള്‍  കഴിഞ്ഞു  പോയപ്പോഴാണ്  അതവള്‍ക്ക്‌  ബാധ്യതയായത്.. കുറ്റം എന്റെതാണോ കുട്ടി തന്നെ പറയുക"
    തന്റെ കുറ്റിത്താടി തലോടി വലിയ കണ്ണുകള്‍ അലക്ഷ്യമായി പായിച്ചു എഴുത്തുകാരന്‍ ചോദിച്ചു. മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.

    "തെരുവോരങ്ങളില്‍ നടന്നുപോകുമ്പോഴൊക്കെ നീളുന്ന പിച്ചച്ചട്ടികള്‍ ... പോക്കെറ്റിലെ കാശിനു മുഴുവന്‍ അവ വാങ്ങി ഞാന്‍ സോപ്പുതേച്ചു കഴുകി വെടിപ്പാക്കുന്നു .അങ്ങനെ എന്റെ കാമം ശമിപ്പിക്കുന്നു  . പക്ഷെ  കാണുന്നവര്‍ക്ക്  കാമത്തിന് വേറൊരു അര്‍ത്ഥം  കല്പിക്കാനാവില്ലല്ലോ... കൂടുതലും പ്രായംകൊണ്ട്  എന്റെ മകളുടെ  കൂട്ടുകാരികളാണ്.

           ഗുരുവായൂര്‍ പോയി  ഉണ്ണിക്കണ്ണനും  പട്ടന്മാര്‍ക്കും  അന്നദാനം  കഴിപ്പിക്കാറില്ലേ കുട്ടീ ... ഒരിക്കലെങ്കിലും കുറച്ചു ഭക്ഷണപാക്കറ്റ്  വാങ്ങി  അവിടെ ചെളിപിടിച്ചു ദൈന്യംമുറ്റിയ കണ്ണുകളാല്‍  നോക്കിയിരിക്കുന്നവര്‍ക്ക് കൊടുത്തിട്ടുണ്ടോ? അവര്‍ക്കൊന്നും  അമ്പലത്തിനുള്ളിലേക്ക്  പ്രവേശനമില്ലെന്നത്  അറിയില്ലേ .?. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍പോലും  ആ  തണുത്ത  തീര്‍ത്ഥജലത്തില്‍ ഒന്നു മുങ്ങിക്കുളിക്കാന്‍  പേടിയാണവര്‍ക്ക് . കാല് നഷ്ടപ്പെട്ടവര്‍ എങ്ങനെ സ്വന്തം  ഉടുമുണ്ടില്‍ മീനുകളെ  വാരിക്കൊണ്ടുപോയി ചുട്ടുതിന്നും ? "  എന്റെ മനസ്സിന്റെ അടുത്തിരുന്ന് കഥാകാരന്‍ പറഞ്ഞു…

    ചുരിദാറിന്റെ ഷാള്‍ പിടിച്ചുവലിച്ചു  ശ്രദ്ധയാര്‍ജ്ജിച്ചുകൊണ്ട്‌, എന്റെ മകള്‍ പോകാമെന്ന്  ആംഗ്യം കാണിക്കുന്നു. എഴുത്തുകാരന്റെ  വീട്ടില്‍  വന്നപ്പോള്‍ മുതല്‍ അവള്‍ക്ക് വിരസതയാണ്. ജീവനില്ലാത്ത വീട്ടിലെ  അടുക്കിവെച്ച  പുസ്തകങ്ങളിലൊന്നും  അവള്‍ കോമിക്കുകള്‍ കണ്ടില്ല. അടുക്കളയില്‍  വേവുന്ന മീന്‍മണം അവളെ  കൊതിപ്പിക്കുന്നുണ്ടായിരുന്നു. എന്നാലും അവള്‍ക്ക്  സ്ഥാനമില്ലാത്ത ഈ വര്‍ത്തമാനങ്ങളില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍  അവള്‍  ആഗ്രഹിച്ചു.

    “നമ്മുക്ക്  അല്പനേരത്തേക്ക് കടല്‍തീരത്തേക്ക് പോയാലോ? ഭക്ഷണം വേവുന്നത്‌  വരെ അവിടെ നിന്നും രക്ഷപ്പെടാന്‍ കുട്ടിക്കൊരു  മാര്‍ഗ്ഗവുമാകും.." അവളുടെ നിസ്സഹരണം കണ്ടു കഥാകാരന്‍ ചോദിച്ചു.
    ഞങ്ങള്‍  കടല്‍തീരത്തേക്ക് പോയി.  ഐസ്ക്രീമും ചോളം വറുത്തതും ഒക്കെ കിട്ടിയപ്പോള്‍ സന്തോഷത്തോടെ  മകള്‍  തിരകളെ പിടിക്കാന്‍ പാറിനടന്നു.

    “പെട്ടെന്നെന്താ നാട്ടില്‍ വന്നത് . ഈ വരവ് പറഞ്ഞിരുന്നില്ലല്ലോ ?”  കുട്ടിയുടെ കളികള്‍ കണ്ടുനില്‍ക്കെ  എഴുത്തുകാരന്‍  ചോദിച്ചു.
    ശരിയാണ്. ഇതു അപ്രതീക്ഷിതമായിട്ടാണ്. സ്കൂള്‍ അടക്കാതെ നാട്ടിലോട്ടു വരാറെ ഇല്ല.

    "ഞങ്ങള്‍ ജോലിക്ക് പോയാല്‍ മോളെ നോക്കുന്നത് ഒരു  മെയ് ഡ്‌  ആണെന്ന്  ഞാന്‍ പറഞ്ഞിരുന്നല്ലോ. ഒരു  ശ്രീലങ്കക്കാരി. പ്രിയ സാമന്‍ . അവള്‍ക്കു  ഇരട്ടക്കുട്ടികളാണ് .  ഓമനത്തമുള്ള രണ്ട് ആണ്‍കുട്ടികള്‍ . അവര്‍ക്ക്  ഒരുവയസ്സുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്വന്തം അച്ഛനമ്മമാരുടെ കയ്യിലേല്‍പിച്ചു ജോലി തേടി ഗള്‍ഫിലെത്തി. കുട്ടികള്‍ക്ക് നല്ലഭക്ഷണം , വസ്ത്രം, ഒരു കുഞ്ഞുവീട് അങ്ങനെ  ഒരുപാട്  ആഗ്രഹങ്ങള്‍ ...   ഒരു  കടയിലെ സെയില്‍സ് ഗേള്‍ ആണെന്ന്  പറഞ്ഞാണ് സ്പോന്‍സര്‍ അവളെ എവിടെ എത്തിച്ചത് . വഞ്ചിക്കപ്പെട്ടു .അറബി വീട്ടിലെ പീഡനങ്ങള്‍ ശരീരവും മനസ്സും വല്ലാതെ തളര്‍ത്തി. വിസ ഇല്ലാതെ നാട്ടിലേക്ക്  തിരിച്ചുപോകാന്‍ കഴിയാതെ, വേലക്കാരികള്‍  താമസിക്കുന്ന  കൊച്ചുതുരുത്തില്‍ പോലീസിനെ  പേടിച്ചു  കഴിയുമ്പോഴാണ്   എന്റെ വീട്ടില്‍ വന്നു തുടങ്ങിയത്. വിസയും  പാസ്പോര്‍ട്ടും നഷ്ടപെട്ടുവെന്ന കാര്യം  ഞങ്ങളില്‍ നിന്നും മറച്ചുവെച്ചു. ക്ഷമയുടെ നെല്ലിപ്പലക കണ്ടവളായത്  കൊണ്ടും മാതൃത്വം വേദനിപ്പിക്കുന്നവളായത്    കൊണ്ടും   കുസൃതിയായ  എന്റെ മകള്‍ തടിച്ചുകൊഴുത്തു  വൃത്തിയോടെ ഓമനിക്കപ്പെട്ടുകൊണ്ടിരുന്നു. പ്രിയ, സ്വന്തം  കുട്ടികളുടെ  ഫോട്ടോ കാണിച്ചു കൊടുത്തു കരഞ്ഞുകൊണ്ടാണ്  തനിക്കു  ഭക്ഷണം  വാരിതരുന്നതെന്ന്   എന്റെ മകള്‍ സങ്കടപ്പെട്ടു.

     അങ്ങനെയിരിക്കെ ഒരുദിവസം  രാവിലെ ഓഫീസിലേക്കുള്ള തിരക്കിനിടയില്‍ പിടയുമ്പോള്‍ കരഞ്ഞുകൊണ്ട്‌ പ്രിയ   ഓടിവരുന്നു. എന്താണെന്നു പറയാനാവാതെ വേദനയുടെ അലറിപ്പാച്ചിലില്‍ അവള്‍ നിലത്തേക്ക് ബോധം കെട്ടു വീണു. പിന്നെയും റിംഗ് ചെയ്ത അവളുടെ മൊബൈല്‍ ഞങ്ങളോട് പറഞ്ഞു അവളുടെ ഒരു മകന്‍ മരിച്ചുപോയെന്ന്. പനിയാണ് കുട്ടിക്ക് എന്ന്  തലേദിവസം അവള്‍ എന്റെ മകളോട്  പറഞ്ഞിരുന്നു.

    അവളോട്‌ നാട്ടിലേക്ക്  പൊയ്ക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു. ടിക്കറ്റ്‌  എടുത്തുതരാം എന്നും വാഗ്ദാനം ചെയ്തു. അപ്പോഴാണ് അറിയുന്നത് അവളുടെ എല്ലാ രേഖകളും  നഷ്ടപെട്ടിരുന്നു എന്ന് .ജോലി കൊടുതില്ലെങ്കിലോ എന്ന് പേടിച്ചിട്ടാ അറിയിക്കാതിരുന്നത്. മരണത്തില്‍ പോലും സ്വന്തം കുഞ്ഞിനെ ഒന്ന് കാണാനാകാതെ കരയുന്ന അവളോട്‌ ദേഷ്യം തോന്നേണ്ട കാര്യമില്ലായിരുന്നു. ..അഞ്ചാറുമാസങ്ങള്‍ പിന്നെയും അവള്‍ കരഞ്ഞുകരഞ്ഞ് എന്റെ  മകളെ ഊട്ടി, അവളുടെ മക്കള്‍ക്ക്‌  വേണ്ടി കരുതിവെച്ച  പാട്ടുകളൊക്കെ പാടി  എന്റെമോളെ  ഉറക്കി …'പൊതുമാപ്പ്'  എന്നൊരു  ഏര്‍പ്പാടുണ്ടല്ലോ . കുവൈറ്റിന്റെ ദേശീയദിനം പ്രമാണിച്ച് അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ അവള്‍  എന്നോട് യാചിച്ചു. ഞാന്‍ പൊയ്ക്കോട്ടേ എന്ന്. പോയാല്‍ ഇനി നിനക്കെങ്ങനെ തിരിച്ചുവരാന്‍ പറ്റും  എന്ന്  ചോദിച്ചപ്പോള്‍  അവളെന്നോട്  ചോദിച്ചു : "അമ്മാ  ഉങ്കള്‍ടെ കേരളാവിലെ  വീട്ടില്‍  എനക്കൊരു  പണി  തരാമോ . നാന്‍ എന്‍ കൊളന്തൈയുമായി  അവിടെവന്നു പണി  ചെയ്യാമെന്ന്. ഇന്ത്യയും  ശ്രീലങ്കയുമായുള്ള  ഗവണ്മെന്റ്  നയങ്ങളെ പറ്റിയൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ചേട്ടനുപോലും അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ പേടിയായി. അവളെ ഞാന്‍ ശേഷിച്ച മകന്റെഅടുത്തേക്ക് അയച്ചു. അവിടെ  മൂന്നുവയസ്സുകാരന്‍  അമ്മയെ കാത്തു ,വിളര്‍ത്ത മുഖത്തോടെ  കുഞ്ഞുവീടിന്റെ  പടിക്കെട്ടില്‍ ഇരിക്കുന്നതിനെപറ്റിയും, അവനു പഠിക്കാന്‍  പൈസ വേണമെന്നും എന്റെ മകള്‍ അപേക്ഷിച്ചപ്പോള്‍  എന്റെ ഒരു മാസത്തെ ശമ്പളം അവള്‍ക്ക്  കൊടുക്കാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷം സ്നേഹം മാത്രം കൊടുത്തു എന്റെ കുഞ്ഞിനെ നോക്കിയതിന്റെ നന്ദി. ഭര്‍ത്താവ് പക്ഷെ എന്നോട് കയര്‍ത്തു.നീയെന്താ  ചെയ്യുന്നത് ? മകളുടെ സ്കൂള്‍ഫീ , ഡ്രോയിംഗ്  & ഡാന്‍സ്  ക്ളാസിന്റെ  എക്സ്പെന്‍ സ് , പുതിയതായി വാങ്ങിയ ഫ്‌ളാറ്റിന്റെ ലോണ്‍ ... അങ്ങനെയങ്ങനെ കണക്കുകള്‍  നിരത്തിയപ്പോള്‍  വെറും നൂറുദീനാര്‍ മാത്രം  കൊടുത്തൊടുക്കി അവളെ അയക്കേണ്ടി  വന്നു.

    എന്റെ മകള്‍ .. അവള്‍  പെട്ടെന്ന്  ഒറ്റയ്ക്കായപോലെ .. വല്ലാത്ത ഒരു മൌനം...ദിവസവും അവള്‍ ഫോണില്‍ പ്രിയആന്റിയെ മാത്രംവിളിച്ചു . പിന്നെയും പ്രിയ ആന്റിക്ക്  പൈസ അയച്ചുകൊടുക്കാന്‍ അച്ഛനോട് ദേഷ്യപ്പെട്ടു.. നിലത്തുകിടന്നുരുണ്ടു .അവള്‍ക്ക്  നിലതെറ്റിപ്പോകുമോ എന്ന്  ഭയന്നപ്പോഴാ ഇങ്ങനെ ഒരു വരവ് ..." തിരകളെ സാക്ഷി നിര്‍ത്തി ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.

    “നീ  പ്രിയക്ക് വേണ്ടി ഒന്നും ചെയ്തില്ല ..” എഴുത്തുകാരന്‍  അലറി, വളരെ  ഉച്ചത്തില്‍ … തിരകളോടൊപ്പം   കളിയ്ക്കാന്‍ പോയ മകള്‍ തിരിച്ചു ഓടി വന്നു.

    “ ഇല്ല..  അമ്മയും അച്ഛനും പ്രിയാന്റിക്ക് വേണ്ടി ഒന്നും ചെയ്തില്ല” അവള്‍ പിന്താങ്ങി. എഴുത്തുകാരനോടൊട്ടിനിന്നു...ഇതുവരെ കാണിച്ച അകല്‍ച്ച അവളെ ആ മാത്രാ വിട്ടൊഴിഞ്ഞിരുന്നു. അയാള്‍ അവളെ  വാത്സല്യത്തോടെ കയ്യിലെടുത്തു . അയാളുടെ കുറ്റിത്താടിയില്‍ രണ്ടുകയ്യും ചേര്‍ത്ത് പിടിച്ചു.  അയാളുടെ വിരിഞ്ഞ നെറ്റിയില്‍ ഉമ്മവെച്ച് അവള്‍ ചോദിക്കുന്നു.

    “ അങ്കിള്‍ , പ്രിയാന്റിയുടെ നമ്പര്‍ തന്നാല്‍ അങ്കിള്‍ ഒന്നു വിളിച്ചുചോദിക്കുമോ  അവിടെ  കുഞ്ഞാവ സുഖമായി  ഇരിക്കുന്നോ  എന്ന് ? ശമ്പളം കിട്ടുമ്പോള്‍ ഒരു 100 രൂപ അയച്ചുകൊടുക്കാമോ എല്ലാമാസവും ?ഇനി പ്രിയാന്റിക്ക് ആ വാവ മാത്രമേ ഉള്ളൂ ”
“ചെയ്യാം   ..”
എഴുത്തുകാരന്‍  അവളെ  വാത്സല്യത്തോടെ ഉമ്മ വെച്ചു.വീട്ടിലേക്കു  കൊണ്ടുപോയി . അവിടെ അയാളുടെ വേലക്കാരി  ഭക്ഷണം ഒരുക്കി  വെച്ചിട്ടുണ്ടായിരുന്നു . എന്റെ മകള്‍ക്ക് മാത്രം ഒരു ഇലയിട്ട് അയാള്‍  മുള്ളുകള്‍ ഇല്ലാതെ മീന്‍ പെറുക്കിയെടുത്ത് ചോറ് വാരിക്കൊടുത്തു.

എന്തുചെയ്യണമെന്നു  എനിക്കറിയില്ലായിരുന്നു . തിരിച്ചുള്ള  വരവില്‍  എന്റെ മകള്‍ , അവളില്‍ വല്ലാത്ത ആശ്വാസം   അനുഭവപ്പെടുന്നത്  ഒരു നടുക്കത്തോടെ ഞാന്‍ അറിഞ്ഞു.  ...ഞാന്‍ ചെയ്യാന്‍ മറന്നു പോയതെന്തെന്നും...  നിനക്ക് വേണ്ടി ഞങ്ങള്‍ സ്വരൂക്കൂട്ടുന്നതൊന്നും നീ ആഗ്രഹിക്കുന്നില്ലെന്നും നിന്നെ പോലെ നല്ല മനസ്സ് എനിക്കില്ലെന്നും നീ തന്നെ എനിക്ക് പറഞ്ഞു തരുന്നു. കൊടിയ ദാരിദ്ര്യത്തിലും,പ്രിയ നിനക്ക് നല്കിയതെന്തെന്നും ...

Monday, 4 March 2013

പാപ്പാത്തിയുടെ മകള്‍


ഉത്സവങ്ങള്‍ ഓര്‍മയുടെ പൂരപ്പറമ്പുകളാണ്.  അമ്മയുടെ വീട്ടിലെ ആഘോഷത്തിമിര്‍പ്പിന്റെ വേല കാണാന്‍ വല്ലാത്ത കൊതിയോടെ കാത്തിരുന്നു . പൂരപ്പറമ്പില്‍ നിന്നും കിട്ടുന്ന ബലൂണുകള്‍ , കളിപ്പാട്ടങ്ങള്‍ , തിരക്കിന്റെ ആള്‍ക്കൂട്ടങ്ങള്‍, വലിയമ്മക്കാവില്‍ നിന്നും അമ്മമ്മ കൊണ്ട് തരുന്ന മഞ്ഞ ചരടുകള്‍... ഇതിനെയൊക്കെ സ്നേഹിക്കാന്‍ മാത്രമറിയുന്ന കുട്ടിക്കാലം...

കുട്ടിക്കാലത്തിന്റെ ആ പൂരപ്പറമ്പില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടുന്നത്. വേലയ്ക്കു വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് വളയിട്ടു കൊടുക്കാന്‍ വരുന്ന പാപ്പാത്തി വളക്കാരിയുടെ മകള്‍ . പാപ്പാത്തിയുടെ വായില്‍ നിന്നും എപ്പോഴും വെറ്റിലക്കറ    ഒഴുകികൊണ്ടിരിക്കും. ഇടതു കയ്യിലെ ചെമ്പു നിറമുള്ള വളകള്‍ കൊണ്ട് അത് വടിച്ചുമാറ്റി പാപ്പാത്തി കുട്ടികളെ അന്വേഷിച്ചു. അവളുടെ 7 വയസ്സുകാരി മകള്‍ അമ്മയുടെ അരികില്‍ തന്നെ നിലത്തിരുന്നു വീടിന്റെ അകത്തളത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ്. കറുത്ത നിറം, ചുവന്നു പാറിപറന്ന മുടി, ഇടക്കിടെ പുറത്തേക്കിറ്റുന്ന  മൂക്കള വലിയ ഒരു നെടുവീര്‍പ്പുകൊണ്ട് വലിച്ചു കേറ്റി... അമ്മമ്മ ഉള്ളില്‍ നിന്നും കുറച്ചു അട കൊണ്ടുവന്നു അവള്‍ക്കു കൊടുത്തു. അവള്‍ക്കു ചായയും കുടിക്കണമെന്നുണ്ട്. പക്ഷെ അവള്‍ ചോദിച്ചു "കുറച്ചു വെള്ളം? "



പാപ്പാത്തി തന്റെ കുട്ടയിലെ തുണികൊണ്ട് മൂടിവെച്ച വളകള്‍ കെട്ടിയ കുഴലുകള്‍ ഓരോന്നായി പുറത്തെടുത്തു. നിറമുള്ള വളകള്‍ . മഞ്ഞയും ചോപ്പും നിറമുള്ള പ്ളാസ്റ്റിക്‌ വളകള്‍ ഒന്നൊന്നായി അടുക്കികൊണ്ട് എന്റെ കയ്യിലേക്ക്. അവളുടെ മകള്‍ നോക്കിയിരിക്കുകയാണ്.
വളക്കാരികളുടെ മക്കള്‍ക്ക്‌ എന്ത് സുഖമാണ്. ദിവസവും നിറയെ പലതരത്തിലുള്ള വളകള്‍ ഇട്ടു സ്കൂളിലേക്ക് പോകാം, പൊട്ട്, കമ്മല്‍ , ചീര്‍പ്, കണ്മഷി എല്ലാം ഉണ്ട് പപ്പാത്തിയുടെ കയ്യില്‍ .. എല്ലാം അവളുടെ കറുത്ത മകള്‍ക്ക് സ്വന്തം. ..എന്റെ അമ്മയ്ക്കും ഒരു വളക്കാരി ആകാമായിരുന്നു. എന്നാല്‍ എനിക്കും ഇതുപോലെ..അല്ലെങ്കില്‍ പാപ്പാത്തിയുടെ കുട്ട കിട്ടിയാലും മതി.

"നിന്റെ മകളെത്രയില പഠിക്കുന്നെ?" അമ്മ ചോദിച്ചു

"ഓ കഴിഞ്ഞ വര്‍ഷം പോയീന്നു ..ഇപ്പോ കുറച്ചപ്രത്ത് ഒരു വീട്ടില്‌ മുറ്റടിക്കാന്‍ പോണ്ണ്ട്. ഇരുപത് ഉറുപ്യ കൊടുത്തെക്കണ് "

പാപ്പാത്തി പറഞ്ഞു. അപ്പോഴാണ് ആ കണ്ണുകളിലെ എത്ര തുടച്ചാലും പോകാത്ത നനവ്‌ കണ്ടത്. എന്നേക്കാള്‍ ചെറിയ ആ പെണ്‍കുട്ടി സ്കൂളില്‍ പോകാതെ മുറ്റമടിക്കാന്‍ പോകുകയോ? അവളുടെ കയ്യിലെ ചെമ്പു വളകള്‍ക്കു ആകെ ചളുങ്ങിയ രൂപം. എത്രയോ ദൂരങ്ങള്‍ നടന്നിട്ടും തളരാത്ത കറുത്ത വരണ്ട കാലുകളില്‍ ചെമ്മണ്ണിന്റെ തിളക്കം.

അമ്മ അകത്തു നിന്നും എന്റെ പഴയ പിഞ്ഞിത്തുടങ്ങിയ ഉടുപ്പുകള്‍ കൊണ്ടുവന്നു. "അടുക്കളയില്‍ കരിന്തുണി ആക്കാന്‍ വെച്ചതാ. ഇനിയിപ്പോ ഇതു നിന്റെ മകള്‍ എടുത്തോട്ടെ." വലിയ കാരുണ്യം പോലെ അമ്മ പറഞ്ഞു. അവള്‍ കൊതിയോടെ അത് വാങ്ങി പാപ്പാത്തിയുടെ പിറകെ നടന്നു..

പൂരപറമ്പില്‍ ഐസ് നുണഞ്ഞു കൊണ്ട് കാഴ്ച കാണുമ്പോഴാണ് കണ്ടത്. മുന്നില്‍ നിരത്തിവെച്ച വളകളുടെ ഭംഗി നോക്കി വെയിലത്തിരിക്കുന്നു അവള്‍ . എരിയുന്ന വെയില്‍ അവളെ പൊള്ളിക്കുന്നേയില്ല. വേദനകളും തീയും അവള്‍ക്കു അന്യമാണെന്ന് തോന്നുന്നു. പുറം മോടികളെ അവള്‍ ഗൗനിക്കുന്നേയില്ല.  ഇതു വിശപ്പിന്റെ ജീവിതം...

പാപ്പാത്തിയുടെ മകള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകും. പേരറിയാത്ത കുറെ കറുത്ത മക്കളെ തെരുവിലേക്ക് പ്രസവിച്ചിട്ടുണ്ടാകും. പൂരകാഴ്ച്ചകളില്‍ നിന്നും കാഴ്ചകളിലേക്ക് നിറമില്ലാത്ത ജീവിതത്തെ തളര്‍ച്ചയോടെ വലിച്ചെറിഞ്ഞുകൊണ്ട് അവളും ജീവിക്കുന്നുണ്ടാകും....അത്രമേല്‍ നിസ്വമായ ഒരു ചുവന്ന വെറ്റിലക്കറ ജീവിതം.

Friday, 1 March 2013

നീ ഉണ്ടായിരിക്കണം ...



ഒരു വാക്കിന്‍ചൂരല്‍ കൊണ്ട് നിനക്കെന്റെ
ഹൃദയം മുറിക്കാന്‍ പറ്റുമെങ്കില്‍,
ഞാനിതാ നീട്ടുന്നു ചോരയിറ്റുവീഴുമെന്‍ ഹൃദയം...
നീയതെടുത്തുകൊള്‍ക
തീപോലെ പഴുത്തൊരാ വാക്കുകൊണ്ട്
നീയതു മുറിവേല്‍പ്പിച്ചു കൊള്‍ക..
എങ്കിലും ഇവിടെ ഞാനിതാ നിന്നെ
നോക്കി മന്ദഹസിച്ചുതന്നെയിരിക്കുന്നു.
ഒരുനാള്‍ വരും ...
നിന്‍ കണ്ണീര്‍ കുതിര്‍ന്നോരാ കവിളിണ
എന്റെ നെഞ്ചോടു ചേര്‍ത്തുവെയ്ക്കും.
തരികെന്റെ ഹൃദയമെന്നാര്‍ത്തു  ഞാന്‍
നിന്നെ പുണര്‍ന്നുനില്‍ക്കും.
തരികെന്റെ നിലാവിനെ ,
തരികെന്റെ കിനാവിനെ
തരിക നീയെന്നെ പുണര്‍ന്നൊരീ നിന്നെ തന്നെ.....
സൂര്യനെ ചൊല്ലി കിഴക്കിനോട് ഞാന്‍ തര്‍ക്കിക്കും
ഒരു യുഗം മുഴുവന്‍ ഞാന്‍ നിനക്ക് കാവലിരിക്കും ..
നീ വരുമെന്നോര്‍ത്ത് ..
ഈ മരുഭൂവിലിനിയും നീ ഉണ്ടായിരിക്കണം ..
ഉണ്ടായിരിക്കണം....

Monday, 25 February 2013

പകലുകള്‍ക്കപ്പുറം നിറംകുറഞ്ഞവള്‍

എപ്പോഴും ഒരു വിളിപ്പാടകലെ മരണം ഉണ്ട്. അതിന്റെ കറുത്തകരങ്ങളില്‍  ഒരു നിഴലുപോലെ അകപ്പെടും മുമ്പ് , ഓരോ നിമിഷങ്ങളും നിറമുള്ളതാക്കണം. ചിരിച്ചുകൊണ്ടേയിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.. ചിരിയും നോവുകൊണ്ടാകണം എന്ന് മാത്രം. 

ഇന്ന് രാവിലെ ബസില്‍ കേറിയപ്പോഴാണ് ശ്രദ്ധിച്ചത് , ബിനു.. അവളെ കുറച്ചുദിവസമായി കാണാനേയില്ലായിരുന്നു.   
ആരോ പറഞ്ഞിരുന്നു ... ബിനു ഈസ് നോട്ട് വെല്‍. ഒരേ ബസ്സില്‍ ദിവസവും യാത്ര ചെയ്തിട്ടും അവളുടെ ഫോണ്‍നമ്പര്‍ വാങ്ങാതിരുന്നത് മോശമായിപ്പോയി എന്ന് ഒരുവേള അപ്പോള്‍ ചിന്തിച്ചു പോയി. വല്ല പനിയോ  ചിക്കന്‍പോക്സോ   ആയിരിക്കുമെന്ന്  കരുതി, കുറെദിവസം കാണാതിരുന്നപ്പോള്‍. ട്രാന്‍സ്പോര്‍ട്ട് മാറിയിട്ടുണ്ടാകും അല്ലെങ്കില്‍ ഡ്യൂട്ടിടൈം മാറിയിട്ടുണ്ടാകും എന്നൊക്കെയായിരുന്നു മനസ്സില്‍. അല്ലെങ്കില്‍ തന്നെ തിരക്കിട്ട ഈ ജീവിതത്തില്‍  ആര്‍ക്കും മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ നേരമില്ലല്ലോ.



പക്ഷെ, ഇന്ന് ബിനു വീണ്ടും... അവളാകെ മാറിയിരിക്കുന്നു. പൂങ്കുലപോലെ ഭംഗിയായി സ്റ്റെപ് കട്ട് ചെയ്ത മുടി കനം കുറഞ്ഞു. പിന്നെയും എന്തൊക്കെയോ ... പക്ഷെ, അതൊക്കെ  മറക്കാനെന്നവണ്ണം ചുണ്ടിലെ ലിപ്സ്റ്റിക്കിനും മുഖത്തെ ചായത്തിനും കട്ടി കൂടിയിരിക്കുന്നു.
"ബിനൂ ..എവിടെയായിരുന്നു ഇത്രനാള്‍ " വല്ലാത്ത കൌതുകത്തോടെ ചോദിച്ചു. കുറെനാള്‍ കാണാതിരുന്നിട്ടും അന്വേഷിക്കാതിരുന്നതിന്റെ മുഴുവന്‍ ജാള്യതയും എനിക്കുണ്ട്. 
"നാട്ടിലൊന്നു പോയി " 
ഓ ..അതാണ്‌..നാട്ടില്‍പോയാല്‍ വെയിലും അവിടത്തെ ശുദ്ധവായുവും ഒക്കെയായി കുറച്ചൊന്നു കറുക്കാറുണ്ട് എല്ലാവരും..
"ന്തേ പെട്ടെന്ന് ..? വീടുപണി കഴിഞ്ഞോ ..?"
"ഇല്ല.." മോഹിപിക്കുന്ന ചിരിയോടെ അവള്‍ പറഞ്ഞു...
"അപ്പോഴേക്കുമല്ലേ കാലന്‍ കൊടിപിടിച്ചു അടുത്തെത്തിയത് ... കണ്ടില്ലേ ..എന്റെ മുടി ..എനിക്ക് കാന്‍സര്‍ ആയിരുന്നു.. എല്ലിനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍..."
ഇത്തവണ ഞെട്ടിപ്പോയത് ഞാനാണ്. വല്ലാത്ത ഒരു നിസ്സംഗതയോടെ ,അതിനുമപ്പുറം എന്നോട് ഒട്ടും സഹതാപം വേണ്ടെന്നു വളരെ ബോള്‍ഡ് ആയി പറയുന്ന മുഖം. 
ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. എങ്കിലും ഒരുപക്ഷെ നാളെ നേരംവെളുക്കണം  എന്നില്ല. അല്ലെങ്കില്‍ ഈ പോകുന്നപോക്കില്‍ ഞാന്‍ ഉറങ്ങിപോകാം... എന്നാലും ഈ പ്രഭാതങ്ങള്‍ക്ക് എന്ത് ഭംഗിയാണ് .. അല്ലെങ്കില്‍ തന്നെ അസുഖമുള്ള എനിക്കും ആരോഗ്യവതിയായ നിനക്കും സ്വന്തം കുഞ്ഞുങ്ങളെയും കുടുംബത്തെയും വിട്ടുപോകാന്‍  ദാ വരുന്ന ട്രെയിലര്‍ നമ്മുടെ വണ്ടിയിലൊന്ന് മുട്ടിയാല്‍ മതിയല്ലോ... എന്റെ മകള്‍.. അവളെ ഞാനെല്ലാം പഠിപ്പിക്കുന്നുണ്ട്. അമ്മയില്ലാതായാല്‍പോലും തനിയെ സ്കൂളിലേക്ക് ഒരുങ്ങാനും ഫുഡ്‌ കഴിക്കാനും വീട് വൃത്തിയാക്കാനും ..അങ്ങനെയെല്ലാം..ഏട്ടന് വേറെ ഭാര്യ വേണ്ടാന്നാ പറയുന്നേ..പക്ഷെ കുറേക്കാലം കഴിയുമ്പോള്‍  പേപ്പറിലൊക്കെ  കണ്ടിട്ടില്ലേ ..അച്ഛന്‍ മകളെ .. വികാരങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലംവന്നു...ഇപ്പോള്‍ അവള്‍ ഡാന്‍സിനൊപ്പം കരാട്ടെയും പഠിക്കുന്നുണ്ട്. ബിനുവിന്റെ വാക്കുകള്‍ നേര്‍ത്തുനേര്‍ത്ത് വന്നു. 

"നിനക്കറിയ്യോ ഇങ്ങനെയൊക്കെ ഉണ്ടാകണം ജീവിതത്തില്‍.. എന്നാലെ നമ്മളൊക്കെ   ഇന്നലെകളെ സ്നേഹിക്കൂ... ഇന്നുകളെ ആസ്വദിക്കൂ .."
അവളെനിക്കുമുന്നില്‍ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ തുറന്നിടുകയായിരുന്നു..ഞാന്‍ പ്രാര്‍ത്ഥിക്കാം ബിനൂ .. ഇനിയും കൊഞ്ചല്‍ വിട്ടുമാറാത്ത നിന്റെ അഞ്ചുവയസ്സുകാരി  മകള്‍ക്ക് നിന്നെ വേണം. പത്രങ്ങള്‍ പറയുന്നത് മുഴുവന്‍ കളവുകള്‍ ആയിരിക്കട്ടെ... അവളുടെ അരുമയായ വെളുത്ത മുഖമുള്ള വിടര്‍ന്ന കണ്ണുകളുള്ള ചുരുണ്ടമുടിക്കാരി മകള്‍ എനിക്ക് പെട്ടെന്ന് വല്ലാതെ പ്രിയപ്പെട്ടവളായി.

ബിനു വിടര്‍ന്നു ചിരിച്ചു .
ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കാറില്ല. എന്തിനു സമയം കളയണം ..? ഒരുപാട് ഓവര്‍ടൈം ചെയ്യാനൊന്നും നമുക്ക് ഓര്‍ഡര്‍ ഇല്ലല്ലോ..അതുകൊണ്ട് ആം ട്രയിംഗ് ടു ബി പെര്‍ഫെക്റ്റ്‌...നിനക്കറിയുമോ ? ഞാനിപ്പോള്‍ അടിച്ചിരിക്കുന്ന വില കൂടിയ പെര്‍ഫ്യൂമിനപ്പുറം എന്നെ മരുന്ന് മണക്കുന്നുണ്ട്.  എന്റെ ഒപ്പം കിടന്നുറങ്ങാന്‍ സത്യത്തില്‍ ഏട്ടന് വിഷമമാണ് . എന്റെ മകള്‍..അവളിന്നും എന്നെ കെട്ടിപ്പിടിച്ചുറങ്ങുന്നു... നെടുവീര്‍പ്പുകളുണ്ടോ ബിനുവിന്...? 
അവളുടെ ഓഫീസിനു മുന്നില്‍ ബസ് നിന്നു. ചിരിച്ചുകൊണ്ട് കൈവീശി ഒട്ടൊരു കുസൃതിയോടെ അവളിറങ്ങിപ്പോയി. നോവുകള്‍ അവശേഷിച്ചത് എന്റെ നെഞ്ചിലാണ് ... വികാരങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലം വന്നു. ഇന്ന് പകല്‍ .. ഇത് പതുക്കെ നീറിക്കത്തിത്തുടങ്ങും. അവസാനം വെറും കരിപുരണ്ട ഇരുട്ട് .. ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാതെ...          

Wednesday, 20 February 2013

മാങ്ങാത്തിരകളില്‍ റികാര്‍ത്തോ പൌലാനോസ്


നാല്‍പ്പത്തിരണ്ടു വയസ്സ് കഴിഞ്ഞ റികാര്‍ത്തോ പൌലാനോസിനു എന്നും പറയാനുള്ളത് തന്റെ ശമ്പള വര്‍ധനവിനെ പറ്റിയാണ്. ഇന്നു കാലത്ത് വരുമ്പോള്‍ തന്നെ വണ്ടിയിലിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നു, ഇന്ന്  ആ ഫിലിപിനോ  വെകേഷന്‍ കഴിഞ്ഞു വരുമ്പോള്‍ അവന്റെ സിവില്‍ ഐ ഡി കയ്യില്‍ കൊടുത്തിട്ട് ഒരു അത്ഭുദം പോലെ വലിയ ഒരു ചിരി മുഖത്ത് പതിപ്പിച്ചു പറയാനുള്ള സന്തോഷ വര്‍ത്തമാനം. വന്നപാടെ ഒരു വലിയ കവര്‍ എനിക്ക് തന്നിട്ട് അവന്‍ പറഞ്ഞു.

" മാഡം ദിസ്‌ ഈസ്‌ ഫോര്‍ യു .."

തുറന്നു നോക്കിയപ്പോള്‍ ഫിലിപീന്‍സിന്റെ സ്പെഷ്യല്‍ മാങ്ങാ തിര. ഒരു കിലോയോളം ഉണ്ടായിരുന്നു. നന്ദി പറഞ്ഞിട്ട് സീറ്റിലേയ്ക്ക്  കൈചൂണ്ടി,  ഇരിക്കാന്‍ ..

അയാളുടെ ലീവ് ദിവസങ്ങളിലെ സന്തോഷങ്ങളെ പറ്റി, 2 ഭാര്യമാരെ പറ്റി അതിലുണ്ടായ 5 മക്കളെ പറ്റി ഒക്കെ ചോദിച്ചതിനു ശേഷം പറഞ്ഞു "നിങ്ങള്‍ക്ക്   ഞാന്‍ 50 ദിനാര്‍ കൂട്ടിയിരിക്കുന്നു, ബേസിക്  പേയില്‍  ... "
ഞാന്‍ വിചാരിച്ചത്, ഇതു കേട്ടാലുടന്‍ 2 ഭാര്യയും കൂട്ടുകാരികളും ഉള്ള ഫിലിപിനോ  സന്തോഷം കൊണ്ട് എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു നന്ദി പറയുമെന്നായിരുന്നു. എന്നാല്‍ വളരെ ശാന്തനായി അയാള്‍ പറഞ്ഞു..
" നോ മാം ദിസ്‌ ടൈം ആം നോട്ട് എലിജിബിള്‍ ഫോര്‍ ഇറ്റ്‌. "



കഴിഞ്ഞ 20 വര്‍ഷമായി അയാള്‍ ഇവിടെ ജോലി ചെയ്യുന്നു. കമ്പനിയുടെ പഴയ ആരോഗ്യനില അനുസരിച്ച് ശമ്പളം അധികമൊന്നും അയാള്‍ക്ക്‌ കൂട്ടിയിരുന്നില്ല. എന്നാല്‍ പച്ച പിടിച്ചു വരുന്നതിനു അനുസരിച്ച്, ചെറിയ തോതില്‍ കൂട്ടിയിട്ടുണ്ട് താനും.. എന്നും പരാതികളുടെ ഒരു കൂടാരമായിരുന്ന റികാര്‍ത്തോക്ക്  എന്ത് പറ്റി?

അയാള്‍ ഇന്‍ക്രിമെന്റ്റ് പേപ്പറില്‍ ഒപ്പിട്ടില്ല.

ഉച്ചക്കുള്ള ബ്രേക്കിനിടയില്‍ ഞാന്‍ അയാളുടെ CTP കാബിനിലേക്ക്‌ പോയി. അവിടെ മെഷീന്‍ ചൂടിനു ആനുപാതികമായി കൂട്ടിവെച്ച AC യുടെ തണുപ്പില്‍ വിറച്ചുകൊണ്ട്....

 എന്നാല്‍  തണുപ്പില്‍ നിന്നും രക്ഷപെടാന്‍ അവിടെയുള്ളവര്‍ ധരിക്കുന്ന യൂനിഫോം കോട്ടൊന്നും  ധരിക്കാതെകമ്പ്യൂട്ടറില്‍ കണ്ണ് നട്ടിരിക്കുന്ന റികാര്‍ത്തോ ആ ലോകത്തല്ലായിരുന്നു. ..

" റികാര്‍ത്തോ.." മൃദുവായി വിളിച്ചുകൊണ്ടു അയാളുടെ തോളില്‍ കൈ വെച്ചു.

" ഐ കാന്റ് അഡ്ജസ്റ്റ് മാം..ഐ കാന്റ് ..."

"വാട്ട്‌ ഹപ്പെന്ഡ്   ?"

പതിനേഴുവയസ്സുള്ളപ്പോഴാണ് അയാള്‍ ആദ്യമായി ഒരു അച്ഛനാകുന്നത്.കൂട്ടുകാരി ക്രിസ്റ്റിനക്ക് അന്ന് 21 വയസ്സ്. അതിനെ ബാല്യത്തിന്റെ ചാപല്യം എന്ന്‌ വിളിക്കാനാണ്   അയാള്‍ക്കിഷ്ടം. ചൂടുള്ള അബോബോയില്‍ (പന്നിയുടെയോ ചിക്കെന്റെയോ സ്റ്റൂ) നൂഡില്‍സ് പെറുക്കിയിട്ടു കഴിക്കുന്നതിനിടയില്‍ അവള്‍ വന്നു പിന്നിലൂടെ പുണര്‍ന്ന നിമിഷം അയാള്‍ സ്വയം ഒരു പിതാവിന് പിറവി കൊടുത്തു... ഫിലിപിനോ പെണ്‍കുട്ടികള്‍ ബുദ്ധിമതികളാണ് . ചെറുപ്രായത്തില്‍ തന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരായിരിക്കുന്നു... അവളുടെ ,അല്ല അവന്റെ കൂടെ കുഞ്ഞിനു ചിലവിനു കൊടുക്കാന്‍ അവന്റെ സമ്പാദ്യം മതിയാവില്ല. അവള്‍ അവനെ ശല്യപ്പെടുതിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് അവന്‍ ഒരു ഏജന്‍സി വഴി കുവൈത്തില്‍ എത്തിയത്.  പിന്നെയും പടവുകള്‍ ചവുട്ടിക്കയറി  അവന്‍ അവന്റെ തുച്ഛമായ ശമ്പളം അവള്‍ക്കയച്ചുകൊണ്ടിരുന്നു. ചെലവ് കുറയ്ക്കാനാണ് റൂമില്‍ അവന്‍ അവന്റെ കൂട്ടുകാരിയായ ഫിലിപിനോ പെണ്ണിനെ കൂടി താമസിപിച്ചത്. ഒരു മുറിയില്‍ ഒരു ബെഡ് സ്പേസ് മാത്രമുള്ള മുറിയില്‍ അവരുടെ കാമനകളെ എങ്ങനെ ഒതുക്കിവെക്കാനാണ്? അങ്ങനെ അവന്‍ 20 മത്തെ വയസ്സിലും 22 മത്തെ വയസ്സിലും വീണ്ടും വീണ്ടും അച്ഛനായി. അവന്  ആദ്യത്തെ കണ്മണിയെ കാണാന്‍ തോന്നുമ്പോള്‍ കാര്‍ കമ്പനിയിലെ പര്‍ചേസ് മാനേജരുടെ സെക്രട്ടറിയായ അവള്‍ 2 വര്‍ഷത്തില്‍ ഒരിക്കല്‍ ടിക്കെറ്റെടുത്തു കൊടുത്തു. നാട്ടില്‍ പോകുമ്പോഴൊക്കെ അവനു അബോബോയും നൂഡില്‍സും കൊടുത്തു  ക്രിസ്റ്റിന വീണ്ടും പ്രസവിച്ചു. ഒരു പന്നിയുടെ ആസനത്തിലൂടെ കടത്തി, വായിലൂടെ പുറത്തുവന്ന മുളന്തടി തീയിനു മുകളില്‍ കത്തിച്ചു വെന്ത മാംസത്തിന്റെ മണം നുകര്‍ന്ന്, ആ പന്നിയെപോലെ അവന്‍ വിയര്‍ത്തു, രാത്രിയില്‍ കാര്‍ കമ്പനിയിലെ സെക്രട്ടറിയോടൊപ്പവും പകലുകളില്‍ പണി സ്ഥലത്തും. നന്ദിയുള്ള നായെ പോലെ ആണ് ഫിലിപിനോകള്‍ .. അവനോട്  കൂറുള്ള അവര്‍ക്ക് ടേസ്റ്റ് ഉള്ള ഭക്ഷണം കൊടുക്കുന്നവരോട് അവന്‍ എപ്പോഴും വാലാട്ടിക്കൊണ്ടിരിക്കും..

എന്നാല്‍ അവന്റെ രണ്ടു കുട്ടികളുടെ അമ്മയായ സെക്രട്ടറിപ്പെണ്ണ് അവളുടെ മാനേജരോടൊപ്പം സാമ്പോ ഡാന്‍സ് കളിക്കുന്നുണ്ടെന്ന അറിവ് അവനെ തളര്‍ത്തി. അങ്ങനെ കളിച്ചു കിട്ടുന്ന കാശ് കൊണ്ടാണ്  നിന്റെ ഭാര്യ  ക്രിസ്റ്റിന ആന്റി റിംഗ്ള്‍ ക്രീം തേക്കുന്നതെന്ന് അവളവനെ ബോധ്യപ്പെടുത്തിയപ്പോള്‍ മുതലാണ്‌ തന്റെ ശമ്പള വര്‍ധനവിന് വേണ്ടി അവന്‍ അധികാരികള്‍ക്ക് കത്തുകള്‍ കൊടുത്തു തുടങ്ങിയത്..ട്രമ്പെറ്റും ഡ്രംസും ഉറക്കെ കൊട്ടി ഒപ്പമുള്ള മക്കളും അതിനവനെ ആക്കം കൂട്ടികൊണ്ടിരിന്നു. എത്രയോ തവണ ഇതൊക്കെ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ ഉണങ്ങിയ മാമ്പഴച്ചാറുപോലെ അവന്റെ മഞ്ഞച്ച മുഖമാട്ടി ഇന്ക്രിമെന്റ് പേപ്പര്‍ അവന്‍ തിരസ്കരിക്കുന്നു... ഇനിയിപ്പോള്‍ ഇവിടെ നിന്നും പുറത്തു ചാടാനുള്ള പ്ളാന്‍ ആണോ ദൈവമേ... അല്ലെങ്കില്‍ തന്നെ ആളുകള്‍ ഓരോന്നായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്..


"ടെല്‍ മി വാട്ട്‌ ഈസ്‌ ദി പ്രോബ്ളം ? "

ആളുകള്‍ തമാശ പറയുന്നു എന്ന് 12 വയസ്സ് മുതല്‍  മകള്‍ പരാതിപ്പെട്ടപ്പോഴക്കെ ക്രിസ്റ്റിന മകളോട് താക്കീതു കൊടുത്തിട്ടുണ്ടായിരുന്നു, ആ തമാശയും പെസോ (ഫിലിപ്പീനിലെ കറന്‍സി) ആക്കാന്‍ . മകള്‍ക്കങ്ങനെ പറ്റാത്തതുകൊണ്ട് 22 വയസ്സുള്ള മൂത്ത മകനോട്‌ അവള്‍ അച്ഛനോടൊപ്പം കുവൈറ്റിലോട്ടു പോകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ 15 വയസ്സ് മാത്രമുള്ള തന്റെ പ്രണയിനിയെ ഒറ്റക്കാക്കി എവിടേക്കും പോകാന്‍ അവനിഷ്ടമല്ലായിരുന്നു. അച്ഛനില്ലെങ്കിലും ആ കുറവ് നികത്തിയ അച്ഛന്റെ ഏട്ടനോടൊപ്പം അവന്‍ താന്തോന്നിയായി  തന്നെ ഹോട്ടലുകളില്‍   ഹോട്ട് കാപ്സികം സ്ടു ഉണ്ടാക്കി നടന്നു.

 റികാര്‍ത്തോ ഞാനറിയാത്ത അവന്റെ പുതിയ കഥ പറഞ്ഞു തുടങ്ങി.

 മകന്‍ സ്റ്റു ഉണ്ടാക്കി ഫെയ് മസ് ആയപ്പോള്‍  അവന്‍ അവന്റെ 15 കാരി പെണ്‍കുട്ടിയെ വീട്ടിലേക്ക്  കൂട്ടികൊണ്ട് വന്നു.   റികാര്‍ത്തോയുടെ പ്രാരാബ്ദം കൂടി. ഓരോ വലെന്ടന്‍സ് ഡേ വരുമ്പോഴും ക്രിസ്റ്റിന ഉപയോഗിക്കുന്ന ക്രീമുകളും അങ്ങനെ കൂടുകയാണ്. കുവൈറ്റിലെ .ട്രമ്പെറ്റും ഡ്രംസും കൂടുതല്‍ ശബ്ദമുയര്‍ത്തി തുടങ്ങിയപ്പോള്‍ സങ്കടത്തോടെയെങ്കിലും  അവരെയും ഉപേക്ഷിച്ചു, പുതിയ പെണ്ണുങ്ങളെ തേടുകയെ റികാര്‍ത്തോക്ക് വഴിയുണ്ടായുള്ളൂ..അങ്ങനെയിരിക്കെ റികാര്‍ത്തോ ലീവിന് പോയ സമയത്ത്, ബാങ്ക് കാലിയായ ഒരു നിമിഷം, ക്രിസ്റ്റിന  മകളെ പറ്റി  തമാശ പറയുന്ന ആളുകളോട്  മകള്‍ക്ക് കിട്ടാനുള്ള  പെസോയെ കുറിച്ച് ചോദിച്ചതാണ് വഴിത്തിരിവ്. ആരുമില്ലാത്ത ഒരു നട്ടുച്ചയ്ക്ക് അവര്‍ മകളെ പതിയിരുന്നു വട്ടം പിടിച്ചു. പിന്നെ കണ്ടത് നിറയെ കറന്‍സികള്‍ ചിതറിക്കിടക്കുന്ന വഴിയോരത്ത് ജീവനറ്റു കിടക്കുന്ന മകളെ ... വാവിട്ടു നിലവിളിക്കുമ്പോള്‍ ക്രിസ്റ്റിനയുടെ മുഖത്ത് ക്രീമുകളോ പ്രായം തെളിയിച്ച ചുളിവുകളോ ഉണ്ടായിരുന്നില്ല. വേദനയുടെ അമ്മമഴ മാത്രം. ഏട്ടന്‍ മുളക് സ്റ്റു മുഖത്തും ദേഹം മുഴുവനും കോരിയൊഴിച്ചു... എന്നാല്‍ റികാര്‍ത്തോ.... അയാള്‍ ഫിലിപ്പീന്‍സിലെ  ഏറ്റവും നല്ല മധുരമുള്ള മാങ്ങകള്‍ മുഴുവന്‍ ചതച്ചു നീരാക്കി ഉണക്കാനിട്ടു. ഉണങ്ങിയ മാങ്ങാപ്പീലികള്‍ക്ക് മീതെ വീണ്ടും വീണ്ടും  പഴുത്തു കൊഴുത്ത മാങ്ങാചാര്‍ പുരട്ടി..പിന്നെ ഉണങ്ങിയ ആ മാങ്ങാ തിരകള്‍ എനിക്കായി ഭംഗിയില്‍ പായ്ക്ക് ചെയ്തു...

ഇനി എനിക്ക് ശമ്പളം കൂടുതല്‍ വേണ്ടെന്നു മഞ്ഞ മാങ്ങാനിറമുള്ള റികാര്‍ത്തോ തലയാട്ടി കൊണ്ട് പറഞ്ഞു...