Monday 7 April 2014

അഗ്നിപർവ്വതങ്ങൾ തേടി

"ബാരെൻ ദ്വീപിലെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളെ കുറിച്ച് നിനക്കെന്തറിയാം?" ദൂരേക്ക്‌ നോക്കികൊണ്ട്‌ ചുവന്ന സന്ധ്യയിൽ കടൽതീരത്തിരുന്നു അവൾ ചോദിച്ചു. ഇവൾക്കെന്താ വട്ടാണോ? പെട്ടെന്നിങ്ങനെ ഒരു ചോദ്യം .. ഉത്തരം പറയാൻ തോന്നിയില്ല
"ദിവ്യ.. നീ ചിന്തിച്ചിട്ടുണ്ടോ അഗ്നിപർവ്വതങ്ങൾ ഉരുകിയൊലിക്കുന്നതിനെ പറ്റി?
വളരെ ചെറുപ്പം മുതൽ... കൃത്യമായി പറഞ്ഞാൽ 1994... എനിക്ക് 5 വയസ്സ്. അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, ആന്റമാനിൽ അഗ്നിപർവ്വതം ഉരുകി തുടങ്ങി എന്ന്. ചുറ്റോടു ചുറ്റും വെള്ളത്തിൽ മുങ്ങി നില്ക്കുന്ന ഒരു രാജ്യം. അവിടെ ഒത്ത നടുവിൽ ഒരു അഗ്നിപർവ്വതം നിന്നുരുകുന്നു. ഒരുപക്ഷെ ആ ദ്വീപിന്റെ അഗാധതയിൽ അത് കടലിൽ പൊങ്ങി കിടക്കുകയാനെന്നാണ് ഞാൻ കരുതിയിരുന്നത്. തണുത്തുറഞ്ഞ വെള്ളത്തിൽ കത്തി കൊണ്ടിരിക്കുന്ന അഗ്നിപർവ്വതം...എന്തോ ഒരു വല്ലാത്ത അനുഭവം തന്നെ അല്ലെ?"

എഴുതാൻ ബാക്കി വെച്ച ഒരു കഥയിലെ കഥാപാത്രമാണ് അവൾ എനിക്കെന്നും. എത്ര എഴുതിയിട്ടും ഒരിക്കലും ശരി വരാതെ, അല്ലെങ്കിൽ മുഴുമിക്കാനാവാതെ അവളങ്ങനെ ഒരു മുറിപ്പാടായി എനിക്ക് മുന്നിലും ഉള്ളിലും കിടന്നു.



ഒരുതരത്തിൽ   അവളും ഒരു വോൾകാനോ തന്നെ .  തണുത്ത വെള്ളത്തിൽ ചുറ്റപെട്ടു കിടക്കുമ്പോഴും ഉരുകുന്ന അഗ്നിപർവ്വതം പോലെ അവൾ..
രാവിലെ എഴുനേറ്റപ്പോഴും അവൾ അത് തന്നെ പറഞ്ഞു. "ദിവ്യ... ഞാൻ പോകാൻ തീരുമാനിച്ചു."

"എവിടേക്ക്?"

"അഗ്നിപർവ്വതം കാണാൻ. അവിടെ എത്തുമ്പോൾ  എന്റെ ചൂടേറ്റു വീണ്ടും അത് പൊട്ടിയൊലിക്കാൻ തുടങ്ങും. ഉരുകുന്ന ലാവയിൽ മുങ്ങി ഞാനും അങ്ങനെ ഒഴുകും. എന്റെ വയറു പൊട്ടി അതിനുള്ളിൽ നിന്നെന്റെ കുഞ്ഞും... ആ ചൂടേറ്റു വാടുന്ന കുഞ്ഞു ദേഹം കടലിൽ ചെന്ന് ചേരും. അവിടെ തണുത്ത തിരകളതിനെ താരാട്ടു പാടി ഉറക്കും. എന്നേക്കുമായി.. "

"മതി നിർത്തു.. നിനക്ക് വേണമെങ്കിൽ പ്രസവിക്കാം. ശാപം കൊണ്ട് തണുത്തിട്ടായാലും ആ കുഞ്ഞു വളരും. ഞാൻ ഉണ്ട് നിന്റെ കൂടെ... അല്ലെങ്കിൽ എല്ലാം മറന്നു നിനക്ക് വീണ്ടും ജീവിക്കാം. അപ്പോഴും ഞാൻ ഉണ്ടാകും നിന്നോടൊപ്പം. ആ കുഞ്ഞിനെ കൊന്നു കളയു..."

അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു...

"ഡെൽഹിയിൽ അന്ന് ആ പെണ്‍കുട്ടി മരിച്ചു പോയത് എത്ര നന്നായി.. അവളെ എല്ലാവരും സ്നേഹിച്ചു. എന്നെയോ? ആർക്കെങ്കിലും ഇനിയെന്നെ സ്നേഹിക്കാൻ പറ്റുമോ? ഞാൻ തെറ്റുകാരിയല്ല. പക്ഷെ ആര് വിശ്വസിക്കും? വിയർപ്പിന്റെ, മദ്യത്തിന്റെ, മരണത്തിന്റെ ഉന്മാദ ഗന്ധം ... എനിക്ക് എന്റെ മൂക്ക് മുറിച്ചു കളയണം.... എന്റെ പല്ലുകളിൽ നിന്നാണോ ഈ നാറ്റം? പല്ലുകൾ എല്ലാം കൊഴിച്ചു കളയട്ടെ....? "

"അവൾ പെട്ടെന്നെഴുന്നേറ്റു റൂം സ്പ്രയെർ ശക്തിയോടെ അത് കഴിയും വരെ റൂമിൽ അടിച്ചു.  ഇല്ല... ഒന്നും മറച്ചു വെക്കാൻ കഴിയില്ല. ശ്രമിക്കുന്തോറും അത് വലുതായി വരികയാണ്‌...." അവൾ തളർന്നു കിടക്കയിൽ ഇരുന്നു. ..

"ഞാൻ ഡോക്ടറോട് സംസാരിക്കട്ടെ? നിന്റെ കുറ്റം കൊണ്ടല്ല ഒന്നും.... റേപ് ചെയ്യപെട്ട പെണ്‍കുട്ടിയോട് കുറച്ചു അലിവു കാണിക്കാതിരിക്കാൻ ഒരു ഡോക്ടർക്കും കഴിയില്ല. നീ ഒന്നും സംസാരിക്കണ്ട. എല്ലാം ഞാൻ ചെയ്തോളാം..."

"നിനക്ക് ജോലിക്ക് പോകണ്ടേ?" പെട്ടെന്നവൾ സാധാരണ മട്ടിലായി.

"നോക്ക്. സമയം ഒരുപാടായി. വാ നമുക്ക് റെഡിയാകാം.."

ഓഫീസിൽ എല്ലാവർക്കും അറിയാം. അവൾ റേപ് ചെയ്യപെട്ടിരിക്കുന്നു എന്ന്. അവൾക്കു ലഭിച്ച ലീവ് പിരീഡ് കഴിയാൻ കാത്തിരിക്കുകയാണ്‌ എല്ലാവരും. റേപും ആഘോഷിക്കപെടെണ്ടത് തന്നെ.  പ്രിയാമണി ആരുടെയും സഹതാപം വകവെക്കാതെ കാബിനിൽ ചെന്നിരുന്നു. ചുരിദാറിന്റെ ഷാൾ ചുരുട്ടി കെട്ടി കമ്പ്യൂട്ടർ ഓണ്‍ ചെയ്തു. പ്രിയാ ...  ആരുടെയെങ്കിലും സഹതാപം അവൾക്കു നേരെ വരുമ്പോൾ തന്നെ തന്റെ വലതു കൈപത്തി നീട്ടി അവൾ പറഞ്ഞു.... "വിൽ യു പ്ളീസ്‌ സ്റ്റോപ്പ്‌? "
കണ്ണുകൾ നിറയുന്നത് ഹൃദയങ്ങൾ അറിയുന്നുണ്ടാകുമോ?

വൈകുന്നേരത്തെ ഷിഫ്റ്റ്‌ അവസാനിച്ചപ്പോൾ അവൾ വീണ്ടും കടൽ തീരത്തേക്ക് പോയി. അവളെ തല്ക്കാലം പിന്തുടർന്നേ മതിയാകൂ. അല്ലെങ്കിൽ കൂട്ടുകാരി എന്ന് പറയുന്നതിലെന്തു കാര്യം?

"പ്രിയാ.. " അവളുടെ അടുത്തിരുന്നു, പതുക്കെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു
"നീ എന്ത് തീരുമാനിച്ചു? " ഇനിയും സമയമില്ലായിരുന്നു. ഒരു റെപിന്റെ പരിഗണന ഉള്ളത് കൊണ്ട് തന്നെ നിയമങ്ങളെയോ അല്ലെങ്കിൽ മാനുഷികതകളെയോ പേടിയില്ല. അവിടെ ഒരു പാവം കുഞ്ഞിന്റെ നിഷ്കളങ്കമായ മോണ കാട്ടി ചിരിയില്ല.

"എന്റെ അഗ്നിപർവ്വതങ്ങൾ .. അതിനുള്ളിൽ നിന്നും ചുട്ടു പഴുത്ത ലാവ പോലെ ഉരുകിയൊലിക്കുന്നതു ഒരു കുഞ്ഞിന്റെ കരച്ചിലാണ്.   മാസാമാസം ഒഴുകുന്ന രക്തചൊരിച്ചിൽ പോലെ  ഞാനത് ചോർത്തി കളയണമേന്നാണോ ? എനിക്ക് വയ്യ ദിവ്യ..."

അവൾ തീരുമാനം പറഞ്ഞു കഴിഞ്ഞു.

" നിന്റെ അച്ഛൻ അമ്മ അനിയത്തി... ?"

" അംഗീകരിക്കുമായിരിക്കും .. അല്ലെങ്കിൽ തന്നെ അവർക്കിനിയും എന്ത് ചെയ്യാനാണ്?  നാട് മുഴുവൻ ഇപ്പോൾ പാടി നടക്കുന്നത് എന്റെ കഥകളല്ലേ. അനിയത്തിയുടെ കല്യാണം കഴിയുന്നത്‌ വരെ എന്നെ വിട്ടുകളഞ്ഞേക്കാൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അവക്കെന്നെ വേണം ദിവ്യ. കാരണം അത്രമേൽ കൊഞ്ചിച്ചു വളർത്തിയതാണെന്നെ..."  

"എനിക്കും വേണ്ടേ ഒരു ജീവിതം? ഇനിയെന്നെ ആർക്കും വേണ്ട. അല്ലെങ്കിൽ തന്നെ എനിക്ക് പോലും എന്നെയിനി എന്തിനാണ്? അപ്പോൾ പിന്നെ ഒരു കുഞ്ഞു മകൾ... അവളുടെ കളിചിരികൾ... ഓമന മുഖം...ഇതൊക്കെ കാരണങ്ങൾ ആകില്ലേ ജീവിക്കാൻ?  "

സ്വന്തം കാലിൽ നില്ക്കുന്ന ഒരു പെണ്‍കുട്ടിക്ക്  എങ്ങനെയും തീരുമാനിക്കാം.. ജീവിതം അവളുടെ കൈകളിൽ മുറുകെ പിടിക്കാനുള്ള തന്റേടം ഉണ്ടായാൽ മാത്രം മതി.

"പക്ഷെ ആ കുഞ്ഞു. അവളെ ..."

"നോ ദിവ്യ. ഒരുപാട് അച്ചന്മാർ ഉള്ള ഒരു കുഞ്ഞിനെ യാഥാർത്ഥ്യങ്ങളുടെ പച്ചമുഖം കാണിച്ചു ഞാൻ വളർത്തും. "

ആകാശം ചുവന്നു തുടങ്ങി. ഇനി വേഗം റൂമിലെത്തണം.. രാത്രി അവൾ സുഖമായി   ഉറങ്ങി. പക്ഷെ പിറ്റേ ദിവസം രാവിലെ  മഷി തണ്ട് പോലെ വാടിപോയ അവളുടെ മുഖത്ത് നിറയെ ചുവന്ന കുരുക്കൾ... അവളുടെ വെളുത് മെലിഞ്ഞ കൈത്തണ്ടയിലും കാലുകളിലും ഒക്കെ നോക്കി നില്ക്കെ ആ കുരുക്കൾ നിറഞ്ഞു നിറഞ്ഞു വന്നു. .. എന്റെ ദൈവമേ.. നിനക്കിവൾ ഇത്രയേറെ പ്രിയപ്പെട്ടതായിരുന്നോ..
"ദിവ്യ... വേഗം ഡോക്ടറെ വിളിക്കൂ... ഈ കുരുക്കൾ എന്റെ കുഞ്ഞിനെ നശിപ്പിക്കും മുൻപ്..." അവൾ പതറിക്കരഞ്ഞു...

പേടിക്കാൻ ഒന്നുമില്ലെന്ന് തന്നെ ഡോക്ടർ പറഞ്ഞു. അവളുടെ മുഖത്തെ കുരുക്കളിൽ മഞ്ഞളും വേപ്പിലയും പുരട്ടി അമ്മ കാത്തിരുന്നു .... എന്നിട്ടും കുരുക്കളിറങ്ങി പോകുന്ന ദിവസം തന്നെ അഗ്നിപർവ്വതം പൊട്ടി. .. തിളയ്ക്കുന്ന ലാവ പോലെ രക്തം നിറഞ്ഞൊഴുകി... കുഞ്ഞിന്റെ മജ്ജയും മാംസവും എല്ലാം കലങ്ങി കലങ്ങി രക്തമായി ഒഴുകിയിറങ്ങുമ്പോൾ എന്തെന്നില്ലാതെ അവൾ ചിരിച്ചു... അവളെ റേപ് ചെയ്ത വേട്ട നായ്ക്കളുടെ ചിരി.. .. കുഞ്ഞിനെ നശിപ്പിച്ച ദൈവത്തിന്റെ ചിരി.. അഗ്നിപർവ്വതങ്ങളിൽ തീ കോരിയിട്ട ചിരി..

" നിനക്കറിയുമോ ദിവ്യ ഞാനിന്നലെ ബാരെൻ ദ്വീപിലേക്ക് പോയിരുന്നു..." ആ ചിരിക്കിടയിൽ അവൾ പിറുപിറുത്തു...

Sunday 9 February 2014

നിഴൽപ്പാട്ടുകാരന് സ്നേഹപൂർവ്വം...


ഒരു നഷ്ടപ്പെടലിലേക്ക്
എന്നെന്നേക്കുമായി
വലിച്ചെറിയാൻ
ഒരു നിഴൽ പോലെ
എനിക്ക് പിന്നിൽ
നിന്റെ വരവുണ്ടെന്ന്
ഞാനറിയുന്നുണ്ട്.

നിഴൽ പാട്ടുകാരാ...
ഒരു രാത്രി കൂടി  വേണമെനിക്ക്.
മഴയാൽ അനാഥമാക്കപ്പെട്ട
ഒരു നിശബ്ദരാത്രി.

എന്തിനെന്നോ..?
എന്റെ പ്രണയത്തിന്റെ ചൂടിനെ
കൂട്ടുപിടിച്ച്,
ഷഹബാസ് അമന്റെ
പാട്ടിനു ചെവിയോർത്ത്,
എന്റെ ജാലകത്തിനരികെ ഒറ്റക്കിരിക്കാൻ...
നിറയെ പവിഴമല്ലി പൂത്തുവീണ
മുറ്റം നോക്കി വെറുതെയിരിക്കാൻ..
വിമൂകം...

Thursday 6 February 2014

അമ്മയുടെ അച്ചു

ഗർഭം സങ്കീർണ്ണമായ ഒന്നാണ്. രാത്രിയുടെ ഭ്രാന്തൻ ആവേശങ്ങളിൽ പടുത്തുയർത്തും നിറയെ സ്നേഹനാട്യങ്ങളുടെ ആകാശചിറകടിയിൽ രമിച്ച് മധുരപലഹാരങ്ങളിൽ ചമച്ച്‌ അങ്ങനെ വീർത്തു വന്ന വയർ. എന്റെ ഗർഭത്തിൽ നിന്നും നീണ്ടുവന്ന കുഞ്ഞിളം വിരലുകളെ സ്വപ്നത്തിൽ വെച്ചു തന്നെ കൈകൂട്ടിലാക്കി ഞാൻ.

സിസേറിയൻ കഴിഞ്ഞ  ആദ്യനാളുകളിൽ  അരക്കു താഴെ വെട്ടിയിട്ട ജന്മം കാർക്കിച്ചു തുപ്പിയ ചെളിയിൽ തിളയ്ക്കുന്ന പുഴുവിനെക്കൽ ദൈന്യം  നിറഞ്ഞതായിരുന്നു. പെയിൻ കില്ലറുകൾക്ക്  കൊന്നുതീര്ക്കാനാവാത്ത വേദന സ്വയം കടിച്ചു മുറിച്ച ചുണ്ടുകൾകൊണ്ട് ഇളം മേനിയിൽ ഉമ്മവെച്ചു തീർത്തു. അതിലും നിരാശാജനകമായിരുന്നു, നീയെന്ന പെണ്‍കുഞ്ഞിനെ വെറും 30 ദിവസങ്ങൾക്കുള്ളിൽ ഓപറേഷൻ   തിയേറ്ററിൽ  കിടത്തേണ്ടിവന്നപ്പോൾ... കരഞ്ഞു കരഞ്ഞു ശബ്ദം  തന്നെ നഷ്ടമായിട്ടും അവൾ കുഞ്ഞിളം വായ തുറന്നു കരഞ്ഞു. തളർന്ന കുഞ്ഞിനെ കണ്ണീരോടെ പ്രസവശിഷ്ട ദാനമായ കടുത്ത നടുവേദനയിലും നെഞ്ഞിലടക്കിവെച്ചു വരാന്തകളിലൂടെ എടുത്തു നടന്നു. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരു പോറൽ പോലുമില്ലാതെ പറിച്ചു നട്ടു. എന്റെ കുഞ്ഞേ എത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു തരാനാവുന്നില്ല.



എന്റെ നെഞ്ചിന്റെ അതെ താളത്തിൽ പൊങ്ങിയും താഴ്ന്നും പാലുണ്ണുന്നതിന്റെ        മൊചകൂട്ടൽ കേട്ട് നിന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു അച്ഛനും ചേച്ചിയും. വയറു നിറഞ്ഞപ്പോൾ മെല്ലെ കുഞ്ഞുമുഖം തെല്ലുയർത്തി ചുവന്ന മോണ മുഴുക്കെ കാട്ടി നീ ചിരിച്ചു. എന്റെ ദൈവമേ.. ഇതാണ് സ്വർഗം..

പൌർണമിയും അമാവാസിയും പോലെ ഓരോദിവസവും മാറി മാറി നിസ്സഹായയായ ഒരു കുഞ്ഞിൽ നിന്ന് പിച്ച  വെച്ചു വലുതായി ഒരു പെണ്‍കുട്ടിയായി, യുവതിയായി ഞാൻ തന്നെയായി മാറി വരുന്ന കാഴ്ചകൾ.. എന്റെ അമ്മയിൽ നിന്നും ഞാൻ ഉയിർ കൊണ്ടത് പോലെ.. അമ്മയെ എനിക്ക് സ്നേഹിക്കാൻ ഇനി കാരണങ്ങൾ വേണ്ട... അത്രമേൽ നിസ്വാർഥമായിരുന്നു  ആ സ്നേഹം...

എങ്കിലും കുഞ്ഞേ.. ജീവിതം അങ്ങേയറ്റം ഭീദിതമായ ഒന്നാണ്. ഡൽഹിയിലും  കൽക്കട്ടയിലും ചുറ്റിലും ചതഞ്ഞു  തീരുകയാണ് കുഞ്ഞുജന്മങ്ങൾ, പെണ്‍ജന്മങ്ങൾ. ശരിക്കും ഒരു നൂൽ നടത്തമാണ് ജീവിതം...

Friday 28 June 2013

തനിയാവർത്തനങ്ങൾ

ജീവിതത്തിന്റെ വഴിതിരിവുകൾക്ക് ഒരുപാട് മാനറിസങ്ങൾ ഉണ്ട്. അഹന്ത എന്നോ തോന്ന്യാസം എന്നോ അതിനെ പേരിട്ടു വിളിക്കാം അല്ലെങ്കിൽ വിധി എന്ന് പറഞ്ഞു സമാധാനിക്കാം. സത്യഭാമ ചേച്ചിയുടെ ജീവിതവും അതുപോലെയാണ്. മൂത്ത കുഞ്ഞിനു മൂന്നുവയസ്സുള്ളപ്പോൾ രണ്ടാമത്തെ പെണ്‍കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയയാണ്‌ സത്യഭാമ ചേച്ചി. സ്വതവേ കുറച്ചു മാനസിക പ്രശ്നങ്ങൾ ഉള്ള രാമചന്ദ്രേട്ടന് എല്ലാം ശരിയാകുംന്നുള്ള വിശ്വാസം കൊണ്ടാണ് ഒരു പെണ്ണിനെ കെട്ടിച്ചു കൊടുത്തത്. പക്ഷെ ഒരു പെണ്‍കുഞ്ഞു കൂടി വന്നപ്പോൾ  പ്രതീക്ഷ  നഷ്ടപെട്ടു അയാൾ കിണറിൽ കെട്ടിതൂങ്ങി. പരീക്ഷകൾ തോൽവികളുടെ കൂടിയാണല്ലോ . കൈകുഞ്ഞിനെ പാടവരമ്പിൽ കിടത്തി കൊയ്യാനിറങ്ങുമ്പോൾ നാളെയെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ മാത്രം ബാക്കി.

വെളുത്തുതുടുത്ത ആ പെണ്‍കുഞ്ഞിനെ എനിക്കും ഇഷ്ടമായിരുന്നു. നിറത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും തഴയപെടുന്ന ഋതു രാത്രികളിൽ ഞാൻ വേദനിക്കുമ്പോഴൊക്കെ  കുഞ്ഞുമോണ കാട്ടി ചിരിച്ചു കൊണ്ട് അവളെന്റെ അരികിൽ ഇഴഞ്ഞു നടന്നു. ഏട്ടന്റെ  കൂടെ വെയിലത്ത്‌ അമ്മ പാടത്തു നിന്നും തിരിച്ചു കയറുന്നതും കാത്തു വരമ്പിലിരുന്ന പെണ്‍കുട്ടി വളർന്നു വരുമ്പോഴേക്കും എന്റെ കല്യാണമായിരുന്നു. പ്രവാസത്തിലേക്ക്  പറിച്ചെറിയപെട്ട  ജീവിതത്തിന്റെ ഇടവേളയിൽ വർഷങ്ങൾക്ക്  ശേഷം വരുമ്പോഴൊക്കെ കുറച്ചു മിട്ടായി, ഒരു ഉടുപ്പ് എല്ലാം അവൾക്കവകാശപ്പെട്ടതായി..



തിളയ്ക്കുന്ന എണ്ണയിലേക്ക് അമ്മ മുറിച്ചു വെച്ചിരിക്കുന്ന ഇഞ്ചി ഇട്ടു മൂത്തപ്പോൾ പച്ചമല്ലി, ഉണക്കമുളക്, തേങ്ങ, ആഫ്രിക്കൻ മല്ലിയില. പിന്നെ അല്പം പുളി ചേർത്ത്  അമ്മ ചമ്മന്തി മിക്സിയിൽ അരചെടുത്തു. ചൂടുള്ള ദോശയും ഇഞ്ചി ചമ്മന്തിയും എന്റെ വീക്നെസ് ആണെന്നു അമ്മക്കറിയാം. പ്ലേറ്റിൽ 2 ദോശയും ചമ്മന്തിയും എടുത്തു പുറത്തേക്കു നടന്നു. അടുക്കളപുറത്തു അച്ഛൻ അടക്ക പൊളിക്കുകയാണ്. ഇതുപോലെ എത്രയെത്ര രാത്രികൾ അച്ഛന്റെ കൂടെ ദോശയും ചമ്മന്തിയും കഴിച്ചു ... അന്നൊക്കെ ഒരുപാട് പറയാനുണ്ടായിരുന്നു. സ്വാദുള്ള വർത്തമാനങ്ങൾ ..

കാലം കുറെ കഴിഞ്ഞത് കൊണ്ടാകും ഇന്നെനിക്കു കിട്ടിയത്  ഞെട്ടിപ്പിക്കുന്ന  വിശേഷമായിരുന്നു. സത്യഭാമ ചേച്ചിയുടെ മകൾ ഒരു  ബസ് കണ്ടക്ടർക്കൊപ്പം  ഒളിച്ചോടിപ്പോയി. അവൾക്കു ഇപ്രാവശ്യവും  ഞാൻ മിട്ടായിയും ചുരിദാറും കൊണ്ട് വന്നിട്ടുണ്ടല്ലോ...

"ഹും... മിട്ടായി. ഇനിയിപ്പോ അവൾക്കു മിട്ടായിയല്ല നല്ല പച്ച മാങ്ങയ വേണ്ടത്... ജനിച്ചപ്പോഴേ അച്ഛനെ കാലപുരിയിലെക്കെടുത്തവൾ " അമ്മ പുച്ഛത്തോടെ പറഞ്ഞു.

ആളുകളുടെ മനോഭാവത്തിലാണ് പ്രശ്നം. അത് കീഴ്മേൽ മറിയാൻ നിമിഷങ്ങൾ മതി. എന്ത് ഇഷ്ടമായിരുന്നു അവളെ. സഹതാപമായിരുന്നു അവളോട്‌ ആദ്യമൊക്കെ, അമ്മക്ക്. ഓടിക്കളിച്ചു നടക്കുമ്പോഴൊക്കെ പാവം കുട്ടി എന്ന് പറഞ്ഞു തലോടിയിരുന്നു...

ഞാനവളെ കാണാൻ ചെല്ലുമ്പോൾ കുതിർത്ത തെങ്ങോലകൾ മെടഞ്ഞുകൊണ്ട്  വീടിന്റെ ഇറയത്തിരിക്കുകയായിരുന്നു അവൾ.
"കുട്ടീ"  എന്റെ വിളി കേട്ട് തലയുയർത്തിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"ഹായ് ചേച്ചി .." അവളോടി വന്നു കയ്യിൽ പിടിച്ചു.
ഇല്ല അവൾക്കൊട്ടും വേദനയില്ല. അവളെനിക്കു ചായ ഉണ്ടാക്കി. അപ്പുറത്തെ മുറിയിൽ അവളുടെ അമ്മായിഅമ്മ രൂക്ഷത്തോടെ എന്നെ നോക്കി കട്ടിലിൽ കിടക്കുന്നു. എഴുന്നേൽക്കാനൊ മിണ്ടാനോ വയ്യ. അത് ഒരു കണക്കിന് നന്നായെന്നു അവരുടെ മുഖം കണ്ടപ്പോൾ തന്നെ തോന്നി.

"എന്നാലും കുട്ടീ.. നീ എന്തിനാണ് "  മുഴുമിക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.

"എന്നെ ജനിപ്പിച്ച കൊടിയ ഭാരം നെഞ്ചിലേറ്റി എന്നോടൊന്നു മാപ്പ് ചോദിയ്ക്കാൻ പോലും കഴിയാതെയാണ് എന്റെ അച്ഛൻ കെട്ടിതൂങ്ങിയത്. അച്ഛനെ പോലെ അമ്മയും ഒരു ഭീരുവായി മാറേണ്ടെന്നു ഞാൻ കരുതി. ഇപ്പോൾ ഞാനൊറ്റക്ക് എന്റെ ജീവിതം തിരഞ്ഞെടുത്തു. ഇതിന്റെ വിഴുപ്പും ഭാരവും താങ്ങേണ്ടത് ഞാൻ ഒറ്റയ്ക്ക് മാത്രം മതിയല്ലോ"

പാടവരമ്പിൽ അമ്മയെ കാത്തിരുന്ന പെണ്‍കുട്ടി എത്ര പെട്ടെന്നാണ് ഇത്ര വലുതായത്.

" പക്ഷെ കുട്ടീ... നിനക്ക് പഠിച്ചു വലിയ നിലയിൽ ...? "

" കഴിഞ്ഞ 18 വർഷം എന്റെ അമ്മ ചേച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നില്ലേ എല്ല് മുറിയെ പണിയെടുത്തു കൊണ്ട് ? ഒരു പനി വന്നാൽ ചേച്ചിയുടെ അമ്മ കൊടുക്കുന്ന ഒരു ഗുളിക. അതിനപ്പുറം സത്യഭാമയുടെ ജീവിതത്തിനു വലിയ വിലയൊന്നുമില്ലായിരുന്നു. ഞങ്ങൾ അനുഭവിച്ചതിനെക്കാൾ അമ്മയുടെ അധ്വാനത്തിന്റെ ഫലം അനുഭവിച്ചതാരാണ് ?  ആകെ സമ്പാദിച്ചത് ഒരു പവന്റെ ഈ മാല മാത്രം... ഇനിയെത്ര നാൾ കഴിഞ്ഞാലാണ് അമ്മക്കെന്നെ  ഒരു കരക്കെത്തിക്കാനാകുക?  " അവളുടെ ശബ്ദം നേർത്തു.

ഇത്തവണ ചൂളിയത് ഞാനാണ്‌. അവളുടെ ശരികൾ ...അതംഗീകരിക്കാനേ  കഴിയൂ...

"കുട്ടീ നീയിനിയും പഠിക്കണം..." അവൾക്കുള്ള ചുരിദാരിന്റെയും  മിട്ടായിയുടെയും പാക്കെറ്റിനൊടൊപ്പം അഞ്ഞൂറിന്റെ  നാലഞ്ചുനോട്ടുകൾ കൂടി കയ്യിൽ കൊടുത്ത് ആ വീട്ടിൽ നിന്നും ഇറങ്ങി. എനിക്കറിയാം ആ തുക കൊണ്ട് അവൾക്കൊന്നും ആകില്ലെന്ന്......

എന്റെ വീട്ടിൽ അപ്പോഴും സത്യഭാമചേച്ചി  എന്നെ കാത്തിരിക്കുന്നു. മകൾ സുഖമായി ഇരിക്കുന്നോ എന്ന ആധി തളംകെട്ടി നില്ക്കുന്ന ആ മുഖത്തേക്ക് നോക്കാൻ പോലും ഞാൻ ഭയന്നു... 

Saturday 6 April 2013

മഞ്ഞമരങ്ങളും കടന്ന്...


 കൊന്ന വീണ്ടും പൂത്തുതുടങ്ങിയിരിക്കുന്നു. വിഷു വന്നെത്തിയെന്നു ഓർമപ്പെടുത്തൽ. നിറയെ കൊഴിഞ്ഞു വീണ കൊന്നപൂക്കളുള്ള  വഴിയോരങ്ങൾ മറന്നു പോയിരിക്കുമോ, ഈ പെണ്‍കുട്ടി നിന്നെ പ്രണയിച്ചിട്ടുണ്ടായിരുന്നു എന്ന് ? 40 വർഷങ്ങൾക്കു മുന്പുള്ള കഥയാണ്.

വർഷങ്ങൾക്കു ശേഷം ഫേസ് ബുക്ക്   ആണ് അവൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന അടയാളം അവൾക്കു കാണിച്ചു കൊടുത്തത്. അവന്റെ പ്രൊഫൈലിലൂടെ ഒരു യാത്ര. കല്യാണം കഴിച്ചുവോ എന്നറിയാൻ. അങ്ങനെ ഒരു അടയാളം അത് സൂചിപ്പിക്കാതെ വന്നപ്പോൾ ഒരു റിക്വസ്റ്റ്. അയച്ചു കഴിഞ്ഞപ്പോൾ വീണ്ടു അതവളെ ചിന്തിപ്പിച്ചു. വേണ്ട. അവൾ അത് ഡിലീറ്റ് ചെയ്തു. എത്ര വർഷങ്ങൾക്കു ശേഷം. ഇനി...? എന്റെ ദൈവമേ ഇനിയും ക്രൂരത കാണിക്കാൻ ജീവിതം എന്നെ ബാക്കി വെക്കല്ലേ..

                                               

മാറ്റങ്ങൾ... അന്ന് പൊടിമീശക്കാരന് ജീവിതം വളരെ പ്രധാനപെട്ടതാണ്. വയലിൽ കാളകളെ പൂട്ടുന്ന അച്ഛന് കഞ്ഞി കൊണ്ട് വരുന്ന ചെക്കൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് ഒരു കത്തിന്റെ രൂപത്തിലാണ്. അലറിവിളിച്ച തന്റെ അച്ഛന് മുന്നിൽ പൊട്ടിക്കരഞ്ഞു പേടിച്ചു കേണപേക്ഷിച്ച പെണ്‍കുട്ടി. അവസാനം അച്ഛൻ അയഞ്ഞു. അല്ലെങ്കിൽ തന്നെ അവൾ തെറ്റ് ചെയ്തിട്ടില്ല. കത്ത് കൊടുത്തത് അവനാണ്. അവളുടെ ദേഹത്ത് വീണ ചൂരൽ പാടുകൾ മതി അവൾക്കു തെറ്റിലേക്ക് വീഴാതിരിക്കാൻ..അച്ഛൻ പിന്നെ പോയത് അവന്റെ വീട്ടിലേക്കാണ്. .. പിറ്റേന്ന് അവൻ ആശുപത്രിയിലാണെന്ന് ആരൊക്കെയോ പിറുപിറുത്തു. ചിലരൊക്കെ വീടിന്റെ മുന്നിൽ നിന്ന് ആരും കാണാതെ കാർക്കിച്ചു തുപ്പി. അതൊക്കെ വന്നു പതിച്ചത് അകത്തെ മുറിയിലെ 12 വയസ്സുകാരിയുടെ ദേഹത്തും... അച്ഛൻ തെറ്റ് ചെയ്തൂന്ന് വിശ്വസിക്കുന്നത് എളുപ്പമാണ്. എന്നാൽ അമ്മ പ്രാകിയത് മുഴുവൻ മകളെ, അച്ഛനെ പോലീസുകാർ കൊണ്ടുപോകുമ്പോൾ.   തന്നെ വീട്ടിൽ നിന്ന് വെളിയിലാക്കുമ്പോൾ പകൽ മുഴുവൻ ആരും കാണാതെ ഒളിച്ചിരിക്കാനും, രാത്രി  കിണറ്റിൽചാടി മരിക്കാനും  അവൾ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഏട്ടൻ ഉറങ്ങാതെ കാവലിരുന്നത്   കൊണ്ട്  ഒന്നിനും കഴിയാതെ, ഒന്ന് കരയാൻ പോലും കഴിയാതെ ഹൃദയം പൊട്ടുന്ന വേദനയിൽ മുട്ടുകളിൽ മുഖമമർത്തി ഇരുട്ടു മുറിയിൽ അവളെരിഞ്ഞടർന്നു. പിന്നെ പാലായനം. അഗ്നിയുരുകുന്ന ചെമ്മണ്ണിന്റെ നാട്ടിലേക്ക്. തമിഴ് പറയുന്ന കറുത്ത കരുമാടികുട്ടന്മാരുടെ ഇടയിൽ ചുവന്ന കനകംബരപൂക്കൾ ചൂടി കറുത്ത മൂക്കിൽ തിളങ്ങുന്ന മുക്കുത്തിയിട്ട പെണ്ണുങ്ങളുടെ ഒപ്പം പഠനം... ഇടക്കിടെ കൊന്നപൂക്കളുടെ വഴിയോരങ്ങളെ നഷ്ടപ്പെടുത്തിയത്തിനു അച്ഛനും അമ്മയും ഏട്ടനും ഒക്കെ അവളെ കുറ്റപെടുത്തി...

"വയസ്സ് 22 ആയി. ഇനി വേണം കല്യാണം." അമ്മ പറഞ്ഞു.
" ഇപ്പോഴും ആ ചെക്കനുണ്ടോ അവളുടെ ഉള്ളിൽ ? " അച്ഛന്  സംശയമായിരുന്നു. വിപ്ളവം ചുവന്നു. ഇതു വരെ കാത്തുവെച്ച വേദനകളൊക്കെ തുടുത്തു .. അച്ഛൻ സംശയിച്ച ആ രാത്രി വെളുത്തപ്പോൾ അവളിറങ്ങി... മണലുകൾ പൂക്കും നാട്ടിൽ ജോലി കിട്ടിയിരുന്നു. അന്ന് ആദ്യമായി അമ്മ മാത്രം കരഞ്ഞു. പോകല്ലേ എന്നാർത്തു വിളിച്ചു.

"ഇതുവരെ ഞാൻ കരഞ്ഞത് എന്തെ അമ്മ കണ്ടില്ല? "

ഉത്തരമില്ലായിരുന്നു. ജനലഴികളിലൂടെ ദൂരേക്ക്‌ നോക്കി അച്ഛൻ മിണ്ടാതെ നിന്നു..

"അനിയത്തി ഇടക്ക് വിളിക്കണേ " ഏട്ടൻ സന്തോഷത്തോടെ പറഞ്ഞു...

വര്‍ഷങ്ങള്‍ ഒരു ചെറിയ കാലയളവല്ല.ഒരുപാട് ഞാന്‍ തിരഞ്ഞു... ഉള്ളിലൊളിപ്പിച്ച മൌനത്തിന്‍റെ നിഴലുകൾ ... .നീയെന്ന ആള്‍രൂപമെടുത്തു വരുമെന്ന വിശ്വാസത്തിന്‍റെ  പകലുകള്‍, രാവുകള്‍... .. ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു.പ്രണയത്തിന്റെ സാധ്യതകളെ ശരീരത്തിൽ നിന്നുപോലും കാലം ഉരുക്കൊഴിച്ചു കളഞ്ഞു. ഇനിയില്ല. ഇരവുകൾ നിന്റെ സ്നേഹത്തിന്റെ നിഴൽ പറ്റി.. ഇനിയില്ല പകലുകൾ നിന്റെ സാമിപ്യത്തിനു അണിഞ്ഞൊരുങ്ങി ...

ആർക്കും വേണ്ടാത്ത എന്റെ ഈ ജന്മം ഇനി എന്തിനു വേണ്ടിയാണു? ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ എന്ന് നീയല്ലാതെ ആരും എന്നോട് ചോദിച്ചിട്ടില്ല. ഒരുപക്ഷെ ഉഗ്രരൂപിയായ അച്ഛൻ എപ്പോഴും ഒരു ചൂരൽ പാട് പോലെ മനസ്സിൽ ഉണ്ടായതു കൊണ്ടാകണം സ്വയം അങ്ങനെ ഒരു ധൈര്യം വന്നിട്ടില്ല.

പ്രതീക്ഷിക്കാതെ ആണ് അത് സംഭവിച്ചത്.ഫേസ് ബുക്കിൽ അയാളുടെ വക ഒരു റിക്വസ്റ്റ്. അല്ലെങ്കിൽ തന്നെ അത് തീവ്രമായി ആഗ്രഹിച്ചിരുന്നു താനും. ഒപ്പം ഒരു മെസേജും. "അന്നത്തെ കുട്ടി നീയല്ല എങ്കിൽ ക്ഷമിക്കുക. ആണെങ്കിൽ , അത് നീ തന്നെ ആണെങ്കിൽ കൊന്നകൾ പൂത്തു തുടങ്ങിയിരിക്കുന്നു. എന്നെ തിരിച്ചറിയുക.."

ഇനി സമയമില്ല. ഇതു അവൻ തന്നെ.  എന്റെ പ്രാണനെ ചുംബിച്ചവൻ . ചൂരൽ വടികളെ ഇനി പേടിയില്ല... 52 വയസ്സിൽ പ്രണയം പൂക്കുമോ....ഇതുവരെ അടക്കി വെച്ച കുറ്റബോധങ്ങളേ  വിട. ഇനി ഞാനിതാ...
ഫ്രണ്ട്ഷിപ്‌  ആക്സെപ്റ്റ്  ചെയ്തു. പിന്നെ പ്രൊഫൈലിൽ നോക്കി. കുറെ ഫോട്ടോകൾ... നിറഞ്ഞ ചിരിയോടെ 2 പെണ്‍കുട്ടികളും ചന്ദ്രവട്ടം പോലെ മുഖമുള്ള മുല്ലപ്പൂ വെച്ച സുന്ദരിയും അവരെ കെട്ടിപിടിച്ചു സന്തോഷത്തോടെ ചിരിക്കുന്ന ആ പൊടിമീശക്കാരൻ. ഇല്ല. വ്യത്യാസമൊട്ടുമില്ല. അയാളുടെ നര കേറിയ മുടിയിഴകളിൽ പരതികൊണ്ട് ആ സുന്ദരി ചിരിക്കുന്നു. കൂടുതൽ കിളിർക്കാത്ത  പൊടി മീശക്കു താഴെ വായ അടച്ചു പിടിച്ചു കൊണ്ട് പെണ്‍കുട്ടികൾ കുസൃതി കാട്ടുന്നു. ...

കൊന്നകൾ  പൂക്കുന്ന വഴിയോരങ്ങളിലൂടെ ചിലവഴിക്കാന്‍ ഇനിയുമൊരു കൌമാരം ബാക്കി നില്‍ക്കുന്നില്ലല്ലോ ദൈവമേ.. നീയും മറുപടി പറയേണ്ടിയിരിക്കുന്നു....  നഷ്ടപ്പെട്ടത് എന്റെ മാത്രം ജീവിതമാണ്‌. തിരിച്ചു കിട്ടാത്തതും അത് തന്നെ.. ആ പൊടിമീശക്കാരനെ ഇനിയെനിക്കെന്തിനാണ് ?

Friday 15 March 2013

ഒരേ ആകാശങ്ങൾ


ആഗ്രഹിച്ചു പിടിച്ചുവാങ്ങിയ ഇഷ്ടം ഒരു പ്രണയത്തോടെ എന്നും കാത്തുവെച്ചിരിക്കുന്നതാരോടാണ്  ?   സ്വാഭാവികമായും സ്വന്തം ഭര്‍ത്താവിനോട് അതും വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാന്‍ വഴിയില്ല അല്ലെ? പ്രത്യേകിച്ചും നല്ല ശമ്പളം വാങ്ങി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള ഒരു ഭാര്യക്ക്‌... ?

         അതിനര്‍ത്ഥം അവള്‍ക്കു സ്വന്തം ഭര്‍ത്താവിനെ ഇഷ്ടമല്ല എന്നാണോ? അല്ല. സൌഹൃദത്തിനും  പ്രണയത്തിനും അപ്പുറം ഒരു ഭാഷ്യമുണ്ട്. പ്രണയിതാവിനോട് പലതും നമുക്ക് മറച്ചു വെക്കേണ്ടി വരുന്നു. താന്‍ പരിശുദ്ധയല്ലെന്ന സത്യം, നിന്റെ ദേഹത്തിനു ചിലപ്പോഴൊക്കെ സഹിക്കാനാവാത്ത വിയര്‍പ്പു നാറ്റമുണ്ടെന്നും  ആഗ്രഹിക്കുന്ന പലതും  കിട്ടാതെ വരുമ്പോള്‍ അറിയാതെ ശപിച്ചുപോകുന്നുണ്ടെന്ന  സത്യം. തന്റെ ഹൃദയത്തില്‍ സ്വാര്‍ത്ഥതയുടെ ഒരു കണ്ണ് കൂടി ഫിറ്റ്‌ ചെയ്തിട്ടുണ്ടെന്ന സത്യം.അതുകൊണ്ട് മാത്രമാണ് എല്ലാം അഡ്ജസ്റ്റ് ചെയ്തു ഒരുമിച്ചു  ജീവിതം തുടരുന്നതെന്ന സത്യം.  അങ്ങനെ അങ്ങനെ പലതും.

    അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പണ്ടെന്നോ നഷ്ടമായ ആ പഴയ എഴുത്തുകാരന്റെ സൌഹൃദത്തിലേക്ക് ഒന്ന് പോയിവരാന്‍ തോന്നിയത് ഈ നിസ്സംഗതയില്‍ നിന്നുകൂടിയാണ് . അയാളിപ്പോള്‍ പ്രശസ്തിയുടെ  ഉന്നതങ്ങളില്‍ ആയിരിക്കുന്നു. ഒപ്പം ഒരുപാട് ആരോപണങ്ങള്‍ ,വിവാദങ്ങൾ , വിവാഹമോചനം ..



  വിവാഹമോചനം; അത്   സംഭവിക്കേണ്ടത്‌ തന്നെയാണ് .എന്തിനുവെറുതെ അവളെ വേദനിപ്പിക്കുന്നുവെന്ന്  അയാള്‍  പറഞ്ഞപ്പോള്‍ അത്ഭുദം തോന്നി.
    "അപ്പോള്‍  തെറ്റ്  താങ്കളുടേതാണോ..?"

    “ആയിരിക്കാം ... സ്വാര്‍ത്ഥതമുറ്റി എന്റെ ജീവിതം അവള്‍ പിടിച്ചുവാങ്ങിയതാണ്. എനിക്ക്  നിന്നോട്  മാത്രമല്ല , എല്ലാവരോടും  എല്ലാത്തിനോടും  പ്രണയമാണെന്ന്  ഞാന്‍  പറഞ്ഞതാണ്‌ . ..പക്ഷെ  കല്യാണം  കഴിഞ്ഞു  വര്‍ഷങ്ങള്‍  കഴിഞ്ഞു  പോയപ്പോഴാണ്  അതവള്‍ക്ക്‌  ബാധ്യതയായത്.. കുറ്റം എന്റെതാണോ കുട്ടി തന്നെ പറയുക"
    തന്റെ കുറ്റിത്താടി തലോടി വലിയ കണ്ണുകള്‍ അലക്ഷ്യമായി പായിച്ചു എഴുത്തുകാരന്‍ ചോദിച്ചു. മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.

    "തെരുവോരങ്ങളില്‍ നടന്നുപോകുമ്പോഴൊക്കെ നീളുന്ന പിച്ചച്ചട്ടികള്‍ ... പോക്കെറ്റിലെ കാശിനു മുഴുവന്‍ അവ വാങ്ങി ഞാന്‍ സോപ്പുതേച്ചു കഴുകി വെടിപ്പാക്കുന്നു .അങ്ങനെ എന്റെ കാമം ശമിപ്പിക്കുന്നു  . പക്ഷെ  കാണുന്നവര്‍ക്ക്  കാമത്തിന് വേറൊരു അര്‍ത്ഥം  കല്പിക്കാനാവില്ലല്ലോ... കൂടുതലും പ്രായംകൊണ്ട്  എന്റെ മകളുടെ  കൂട്ടുകാരികളാണ്.

           ഗുരുവായൂര്‍ പോയി  ഉണ്ണിക്കണ്ണനും  പട്ടന്മാര്‍ക്കും  അന്നദാനം  കഴിപ്പിക്കാറില്ലേ കുട്ടീ ... ഒരിക്കലെങ്കിലും കുറച്ചു ഭക്ഷണപാക്കറ്റ്  വാങ്ങി  അവിടെ ചെളിപിടിച്ചു ദൈന്യംമുറ്റിയ കണ്ണുകളാല്‍  നോക്കിയിരിക്കുന്നവര്‍ക്ക് കൊടുത്തിട്ടുണ്ടോ? അവര്‍ക്കൊന്നും  അമ്പലത്തിനുള്ളിലേക്ക്  പ്രവേശനമില്ലെന്നത്  അറിയില്ലേ .?. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍പോലും  ആ  തണുത്ത  തീര്‍ത്ഥജലത്തില്‍ ഒന്നു മുങ്ങിക്കുളിക്കാന്‍  പേടിയാണവര്‍ക്ക് . കാല് നഷ്ടപ്പെട്ടവര്‍ എങ്ങനെ സ്വന്തം  ഉടുമുണ്ടില്‍ മീനുകളെ  വാരിക്കൊണ്ടുപോയി ചുട്ടുതിന്നും ? "  എന്റെ മനസ്സിന്റെ അടുത്തിരുന്ന് കഥാകാരന്‍ പറഞ്ഞു…

    ചുരിദാറിന്റെ ഷാള്‍ പിടിച്ചുവലിച്ചു  ശ്രദ്ധയാര്‍ജ്ജിച്ചുകൊണ്ട്‌, എന്റെ മകള്‍ പോകാമെന്ന്  ആംഗ്യം കാണിക്കുന്നു. എഴുത്തുകാരന്റെ  വീട്ടില്‍  വന്നപ്പോള്‍ മുതല്‍ അവള്‍ക്ക് വിരസതയാണ്. ജീവനില്ലാത്ത വീട്ടിലെ  അടുക്കിവെച്ച  പുസ്തകങ്ങളിലൊന്നും  അവള്‍ കോമിക്കുകള്‍ കണ്ടില്ല. അടുക്കളയില്‍  വേവുന്ന മീന്‍മണം അവളെ  കൊതിപ്പിക്കുന്നുണ്ടായിരുന്നു. എന്നാലും അവള്‍ക്ക്  സ്ഥാനമില്ലാത്ത ഈ വര്‍ത്തമാനങ്ങളില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍  അവള്‍  ആഗ്രഹിച്ചു.

    “നമ്മുക്ക്  അല്പനേരത്തേക്ക് കടല്‍തീരത്തേക്ക് പോയാലോ? ഭക്ഷണം വേവുന്നത്‌  വരെ അവിടെ നിന്നും രക്ഷപ്പെടാന്‍ കുട്ടിക്കൊരു  മാര്‍ഗ്ഗവുമാകും.." അവളുടെ നിസ്സഹരണം കണ്ടു കഥാകാരന്‍ ചോദിച്ചു.
    ഞങ്ങള്‍  കടല്‍തീരത്തേക്ക് പോയി.  ഐസ്ക്രീമും ചോളം വറുത്തതും ഒക്കെ കിട്ടിയപ്പോള്‍ സന്തോഷത്തോടെ  മകള്‍  തിരകളെ പിടിക്കാന്‍ പാറിനടന്നു.

    “പെട്ടെന്നെന്താ നാട്ടില്‍ വന്നത് . ഈ വരവ് പറഞ്ഞിരുന്നില്ലല്ലോ ?”  കുട്ടിയുടെ കളികള്‍ കണ്ടുനില്‍ക്കെ  എഴുത്തുകാരന്‍  ചോദിച്ചു.
    ശരിയാണ്. ഇതു അപ്രതീക്ഷിതമായിട്ടാണ്. സ്കൂള്‍ അടക്കാതെ നാട്ടിലോട്ടു വരാറെ ഇല്ല.

    "ഞങ്ങള്‍ ജോലിക്ക് പോയാല്‍ മോളെ നോക്കുന്നത് ഒരു  മെയ് ഡ്‌  ആണെന്ന്  ഞാന്‍ പറഞ്ഞിരുന്നല്ലോ. ഒരു  ശ്രീലങ്കക്കാരി. പ്രിയ സാമന്‍ . അവള്‍ക്കു  ഇരട്ടക്കുട്ടികളാണ് .  ഓമനത്തമുള്ള രണ്ട് ആണ്‍കുട്ടികള്‍ . അവര്‍ക്ക്  ഒരുവയസ്സുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്വന്തം അച്ഛനമ്മമാരുടെ കയ്യിലേല്‍പിച്ചു ജോലി തേടി ഗള്‍ഫിലെത്തി. കുട്ടികള്‍ക്ക് നല്ലഭക്ഷണം , വസ്ത്രം, ഒരു കുഞ്ഞുവീട് അങ്ങനെ  ഒരുപാട്  ആഗ്രഹങ്ങള്‍ ...   ഒരു  കടയിലെ സെയില്‍സ് ഗേള്‍ ആണെന്ന്  പറഞ്ഞാണ് സ്പോന്‍സര്‍ അവളെ എവിടെ എത്തിച്ചത് . വഞ്ചിക്കപ്പെട്ടു .അറബി വീട്ടിലെ പീഡനങ്ങള്‍ ശരീരവും മനസ്സും വല്ലാതെ തളര്‍ത്തി. വിസ ഇല്ലാതെ നാട്ടിലേക്ക്  തിരിച്ചുപോകാന്‍ കഴിയാതെ, വേലക്കാരികള്‍  താമസിക്കുന്ന  കൊച്ചുതുരുത്തില്‍ പോലീസിനെ  പേടിച്ചു  കഴിയുമ്പോഴാണ്   എന്റെ വീട്ടില്‍ വന്നു തുടങ്ങിയത്. വിസയും  പാസ്പോര്‍ട്ടും നഷ്ടപെട്ടുവെന്ന കാര്യം  ഞങ്ങളില്‍ നിന്നും മറച്ചുവെച്ചു. ക്ഷമയുടെ നെല്ലിപ്പലക കണ്ടവളായത്  കൊണ്ടും മാതൃത്വം വേദനിപ്പിക്കുന്നവളായത്    കൊണ്ടും   കുസൃതിയായ  എന്റെ മകള്‍ തടിച്ചുകൊഴുത്തു  വൃത്തിയോടെ ഓമനിക്കപ്പെട്ടുകൊണ്ടിരുന്നു. പ്രിയ, സ്വന്തം  കുട്ടികളുടെ  ഫോട്ടോ കാണിച്ചു കൊടുത്തു കരഞ്ഞുകൊണ്ടാണ്  തനിക്കു  ഭക്ഷണം  വാരിതരുന്നതെന്ന്   എന്റെ മകള്‍ സങ്കടപ്പെട്ടു.

     അങ്ങനെയിരിക്കെ ഒരുദിവസം  രാവിലെ ഓഫീസിലേക്കുള്ള തിരക്കിനിടയില്‍ പിടയുമ്പോള്‍ കരഞ്ഞുകൊണ്ട്‌ പ്രിയ   ഓടിവരുന്നു. എന്താണെന്നു പറയാനാവാതെ വേദനയുടെ അലറിപ്പാച്ചിലില്‍ അവള്‍ നിലത്തേക്ക് ബോധം കെട്ടു വീണു. പിന്നെയും റിംഗ് ചെയ്ത അവളുടെ മൊബൈല്‍ ഞങ്ങളോട് പറഞ്ഞു അവളുടെ ഒരു മകന്‍ മരിച്ചുപോയെന്ന്. പനിയാണ് കുട്ടിക്ക് എന്ന്  തലേദിവസം അവള്‍ എന്റെ മകളോട്  പറഞ്ഞിരുന്നു.

    അവളോട്‌ നാട്ടിലേക്ക്  പൊയ്ക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു. ടിക്കറ്റ്‌  എടുത്തുതരാം എന്നും വാഗ്ദാനം ചെയ്തു. അപ്പോഴാണ് അറിയുന്നത് അവളുടെ എല്ലാ രേഖകളും  നഷ്ടപെട്ടിരുന്നു എന്ന് .ജോലി കൊടുതില്ലെങ്കിലോ എന്ന് പേടിച്ചിട്ടാ അറിയിക്കാതിരുന്നത്. മരണത്തില്‍ പോലും സ്വന്തം കുഞ്ഞിനെ ഒന്ന് കാണാനാകാതെ കരയുന്ന അവളോട്‌ ദേഷ്യം തോന്നേണ്ട കാര്യമില്ലായിരുന്നു. ..അഞ്ചാറുമാസങ്ങള്‍ പിന്നെയും അവള്‍ കരഞ്ഞുകരഞ്ഞ് എന്റെ  മകളെ ഊട്ടി, അവളുടെ മക്കള്‍ക്ക്‌  വേണ്ടി കരുതിവെച്ച  പാട്ടുകളൊക്കെ പാടി  എന്റെമോളെ  ഉറക്കി …'പൊതുമാപ്പ്'  എന്നൊരു  ഏര്‍പ്പാടുണ്ടല്ലോ . കുവൈറ്റിന്റെ ദേശീയദിനം പ്രമാണിച്ച് അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ അവള്‍  എന്നോട് യാചിച്ചു. ഞാന്‍ പൊയ്ക്കോട്ടേ എന്ന്. പോയാല്‍ ഇനി നിനക്കെങ്ങനെ തിരിച്ചുവരാന്‍ പറ്റും  എന്ന്  ചോദിച്ചപ്പോള്‍  അവളെന്നോട്  ചോദിച്ചു : "അമ്മാ  ഉങ്കള്‍ടെ കേരളാവിലെ  വീട്ടില്‍  എനക്കൊരു  പണി  തരാമോ . നാന്‍ എന്‍ കൊളന്തൈയുമായി  അവിടെവന്നു പണി  ചെയ്യാമെന്ന്. ഇന്ത്യയും  ശ്രീലങ്കയുമായുള്ള  ഗവണ്മെന്റ്  നയങ്ങളെ പറ്റിയൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ചേട്ടനുപോലും അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ പേടിയായി. അവളെ ഞാന്‍ ശേഷിച്ച മകന്റെഅടുത്തേക്ക് അയച്ചു. അവിടെ  മൂന്നുവയസ്സുകാരന്‍  അമ്മയെ കാത്തു ,വിളര്‍ത്ത മുഖത്തോടെ  കുഞ്ഞുവീടിന്റെ  പടിക്കെട്ടില്‍ ഇരിക്കുന്നതിനെപറ്റിയും, അവനു പഠിക്കാന്‍  പൈസ വേണമെന്നും എന്റെ മകള്‍ അപേക്ഷിച്ചപ്പോള്‍  എന്റെ ഒരു മാസത്തെ ശമ്പളം അവള്‍ക്ക്  കൊടുക്കാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷം സ്നേഹം മാത്രം കൊടുത്തു എന്റെ കുഞ്ഞിനെ നോക്കിയതിന്റെ നന്ദി. ഭര്‍ത്താവ് പക്ഷെ എന്നോട് കയര്‍ത്തു.നീയെന്താ  ചെയ്യുന്നത് ? മകളുടെ സ്കൂള്‍ഫീ , ഡ്രോയിംഗ്  & ഡാന്‍സ്  ക്ളാസിന്റെ  എക്സ്പെന്‍ സ് , പുതിയതായി വാങ്ങിയ ഫ്‌ളാറ്റിന്റെ ലോണ്‍ ... അങ്ങനെയങ്ങനെ കണക്കുകള്‍  നിരത്തിയപ്പോള്‍  വെറും നൂറുദീനാര്‍ മാത്രം  കൊടുത്തൊടുക്കി അവളെ അയക്കേണ്ടി  വന്നു.

    എന്റെ മകള്‍ .. അവള്‍  പെട്ടെന്ന്  ഒറ്റയ്ക്കായപോലെ .. വല്ലാത്ത ഒരു മൌനം...ദിവസവും അവള്‍ ഫോണില്‍ പ്രിയആന്റിയെ മാത്രംവിളിച്ചു . പിന്നെയും പ്രിയ ആന്റിക്ക്  പൈസ അയച്ചുകൊടുക്കാന്‍ അച്ഛനോട് ദേഷ്യപ്പെട്ടു.. നിലത്തുകിടന്നുരുണ്ടു .അവള്‍ക്ക്  നിലതെറ്റിപ്പോകുമോ എന്ന്  ഭയന്നപ്പോഴാ ഇങ്ങനെ ഒരു വരവ് ..." തിരകളെ സാക്ഷി നിര്‍ത്തി ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.

    “നീ  പ്രിയക്ക് വേണ്ടി ഒന്നും ചെയ്തില്ല ..” എഴുത്തുകാരന്‍  അലറി, വളരെ  ഉച്ചത്തില്‍ … തിരകളോടൊപ്പം   കളിയ്ക്കാന്‍ പോയ മകള്‍ തിരിച്ചു ഓടി വന്നു.

    “ ഇല്ല..  അമ്മയും അച്ഛനും പ്രിയാന്റിക്ക് വേണ്ടി ഒന്നും ചെയ്തില്ല” അവള്‍ പിന്താങ്ങി. എഴുത്തുകാരനോടൊട്ടിനിന്നു...ഇതുവരെ കാണിച്ച അകല്‍ച്ച അവളെ ആ മാത്രാ വിട്ടൊഴിഞ്ഞിരുന്നു. അയാള്‍ അവളെ  വാത്സല്യത്തോടെ കയ്യിലെടുത്തു . അയാളുടെ കുറ്റിത്താടിയില്‍ രണ്ടുകയ്യും ചേര്‍ത്ത് പിടിച്ചു.  അയാളുടെ വിരിഞ്ഞ നെറ്റിയില്‍ ഉമ്മവെച്ച് അവള്‍ ചോദിക്കുന്നു.

    “ അങ്കിള്‍ , പ്രിയാന്റിയുടെ നമ്പര്‍ തന്നാല്‍ അങ്കിള്‍ ഒന്നു വിളിച്ചുചോദിക്കുമോ  അവിടെ  കുഞ്ഞാവ സുഖമായി  ഇരിക്കുന്നോ  എന്ന് ? ശമ്പളം കിട്ടുമ്പോള്‍ ഒരു 100 രൂപ അയച്ചുകൊടുക്കാമോ എല്ലാമാസവും ?ഇനി പ്രിയാന്റിക്ക് ആ വാവ മാത്രമേ ഉള്ളൂ ”
“ചെയ്യാം   ..”
എഴുത്തുകാരന്‍  അവളെ  വാത്സല്യത്തോടെ ഉമ്മ വെച്ചു.വീട്ടിലേക്കു  കൊണ്ടുപോയി . അവിടെ അയാളുടെ വേലക്കാരി  ഭക്ഷണം ഒരുക്കി  വെച്ചിട്ടുണ്ടായിരുന്നു . എന്റെ മകള്‍ക്ക് മാത്രം ഒരു ഇലയിട്ട് അയാള്‍  മുള്ളുകള്‍ ഇല്ലാതെ മീന്‍ പെറുക്കിയെടുത്ത് ചോറ് വാരിക്കൊടുത്തു.

എന്തുചെയ്യണമെന്നു  എനിക്കറിയില്ലായിരുന്നു . തിരിച്ചുള്ള  വരവില്‍  എന്റെ മകള്‍ , അവളില്‍ വല്ലാത്ത ആശ്വാസം   അനുഭവപ്പെടുന്നത്  ഒരു നടുക്കത്തോടെ ഞാന്‍ അറിഞ്ഞു.  ...ഞാന്‍ ചെയ്യാന്‍ മറന്നു പോയതെന്തെന്നും...  നിനക്ക് വേണ്ടി ഞങ്ങള്‍ സ്വരൂക്കൂട്ടുന്നതൊന്നും നീ ആഗ്രഹിക്കുന്നില്ലെന്നും നിന്നെ പോലെ നല്ല മനസ്സ് എനിക്കില്ലെന്നും നീ തന്നെ എനിക്ക് പറഞ്ഞു തരുന്നു. കൊടിയ ദാരിദ്ര്യത്തിലും,പ്രിയ നിനക്ക് നല്കിയതെന്തെന്നും ...

Monday 4 March 2013

പാപ്പാത്തിയുടെ മകള്‍


ഉത്സവങ്ങള്‍ ഓര്‍മയുടെ പൂരപ്പറമ്പുകളാണ്.  അമ്മയുടെ വീട്ടിലെ ആഘോഷത്തിമിര്‍പ്പിന്റെ വേല കാണാന്‍ വല്ലാത്ത കൊതിയോടെ കാത്തിരുന്നു . പൂരപ്പറമ്പില്‍ നിന്നും കിട്ടുന്ന ബലൂണുകള്‍ , കളിപ്പാട്ടങ്ങള്‍ , തിരക്കിന്റെ ആള്‍ക്കൂട്ടങ്ങള്‍, വലിയമ്മക്കാവില്‍ നിന്നും അമ്മമ്മ കൊണ്ട് തരുന്ന മഞ്ഞ ചരടുകള്‍... ഇതിനെയൊക്കെ സ്നേഹിക്കാന്‍ മാത്രമറിയുന്ന കുട്ടിക്കാലം...

കുട്ടിക്കാലത്തിന്റെ ആ പൂരപ്പറമ്പില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടുന്നത്. വേലയ്ക്കു വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് വളയിട്ടു കൊടുക്കാന്‍ വരുന്ന പാപ്പാത്തി വളക്കാരിയുടെ മകള്‍ . പാപ്പാത്തിയുടെ വായില്‍ നിന്നും എപ്പോഴും വെറ്റിലക്കറ    ഒഴുകികൊണ്ടിരിക്കും. ഇടതു കയ്യിലെ ചെമ്പു നിറമുള്ള വളകള്‍ കൊണ്ട് അത് വടിച്ചുമാറ്റി പാപ്പാത്തി കുട്ടികളെ അന്വേഷിച്ചു. അവളുടെ 7 വയസ്സുകാരി മകള്‍ അമ്മയുടെ അരികില്‍ തന്നെ നിലത്തിരുന്നു വീടിന്റെ അകത്തളത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ്. കറുത്ത നിറം, ചുവന്നു പാറിപറന്ന മുടി, ഇടക്കിടെ പുറത്തേക്കിറ്റുന്ന  മൂക്കള വലിയ ഒരു നെടുവീര്‍പ്പുകൊണ്ട് വലിച്ചു കേറ്റി... അമ്മമ്മ ഉള്ളില്‍ നിന്നും കുറച്ചു അട കൊണ്ടുവന്നു അവള്‍ക്കു കൊടുത്തു. അവള്‍ക്കു ചായയും കുടിക്കണമെന്നുണ്ട്. പക്ഷെ അവള്‍ ചോദിച്ചു "കുറച്ചു വെള്ളം? "



പാപ്പാത്തി തന്റെ കുട്ടയിലെ തുണികൊണ്ട് മൂടിവെച്ച വളകള്‍ കെട്ടിയ കുഴലുകള്‍ ഓരോന്നായി പുറത്തെടുത്തു. നിറമുള്ള വളകള്‍ . മഞ്ഞയും ചോപ്പും നിറമുള്ള പ്ളാസ്റ്റിക്‌ വളകള്‍ ഒന്നൊന്നായി അടുക്കികൊണ്ട് എന്റെ കയ്യിലേക്ക്. അവളുടെ മകള്‍ നോക്കിയിരിക്കുകയാണ്.
വളക്കാരികളുടെ മക്കള്‍ക്ക്‌ എന്ത് സുഖമാണ്. ദിവസവും നിറയെ പലതരത്തിലുള്ള വളകള്‍ ഇട്ടു സ്കൂളിലേക്ക് പോകാം, പൊട്ട്, കമ്മല്‍ , ചീര്‍പ്, കണ്മഷി എല്ലാം ഉണ്ട് പപ്പാത്തിയുടെ കയ്യില്‍ .. എല്ലാം അവളുടെ കറുത്ത മകള്‍ക്ക് സ്വന്തം. ..എന്റെ അമ്മയ്ക്കും ഒരു വളക്കാരി ആകാമായിരുന്നു. എന്നാല്‍ എനിക്കും ഇതുപോലെ..അല്ലെങ്കില്‍ പാപ്പാത്തിയുടെ കുട്ട കിട്ടിയാലും മതി.

"നിന്റെ മകളെത്രയില പഠിക്കുന്നെ?" അമ്മ ചോദിച്ചു

"ഓ കഴിഞ്ഞ വര്‍ഷം പോയീന്നു ..ഇപ്പോ കുറച്ചപ്രത്ത് ഒരു വീട്ടില്‌ മുറ്റടിക്കാന്‍ പോണ്ണ്ട്. ഇരുപത് ഉറുപ്യ കൊടുത്തെക്കണ് "

പാപ്പാത്തി പറഞ്ഞു. അപ്പോഴാണ് ആ കണ്ണുകളിലെ എത്ര തുടച്ചാലും പോകാത്ത നനവ്‌ കണ്ടത്. എന്നേക്കാള്‍ ചെറിയ ആ പെണ്‍കുട്ടി സ്കൂളില്‍ പോകാതെ മുറ്റമടിക്കാന്‍ പോകുകയോ? അവളുടെ കയ്യിലെ ചെമ്പു വളകള്‍ക്കു ആകെ ചളുങ്ങിയ രൂപം. എത്രയോ ദൂരങ്ങള്‍ നടന്നിട്ടും തളരാത്ത കറുത്ത വരണ്ട കാലുകളില്‍ ചെമ്മണ്ണിന്റെ തിളക്കം.

അമ്മ അകത്തു നിന്നും എന്റെ പഴയ പിഞ്ഞിത്തുടങ്ങിയ ഉടുപ്പുകള്‍ കൊണ്ടുവന്നു. "അടുക്കളയില്‍ കരിന്തുണി ആക്കാന്‍ വെച്ചതാ. ഇനിയിപ്പോ ഇതു നിന്റെ മകള്‍ എടുത്തോട്ടെ." വലിയ കാരുണ്യം പോലെ അമ്മ പറഞ്ഞു. അവള്‍ കൊതിയോടെ അത് വാങ്ങി പാപ്പാത്തിയുടെ പിറകെ നടന്നു..

പൂരപറമ്പില്‍ ഐസ് നുണഞ്ഞു കൊണ്ട് കാഴ്ച കാണുമ്പോഴാണ് കണ്ടത്. മുന്നില്‍ നിരത്തിവെച്ച വളകളുടെ ഭംഗി നോക്കി വെയിലത്തിരിക്കുന്നു അവള്‍ . എരിയുന്ന വെയില്‍ അവളെ പൊള്ളിക്കുന്നേയില്ല. വേദനകളും തീയും അവള്‍ക്കു അന്യമാണെന്ന് തോന്നുന്നു. പുറം മോടികളെ അവള്‍ ഗൗനിക്കുന്നേയില്ല.  ഇതു വിശപ്പിന്റെ ജീവിതം...

പാപ്പാത്തിയുടെ മകള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകും. പേരറിയാത്ത കുറെ കറുത്ത മക്കളെ തെരുവിലേക്ക് പ്രസവിച്ചിട്ടുണ്ടാകും. പൂരകാഴ്ച്ചകളില്‍ നിന്നും കാഴ്ചകളിലേക്ക് നിറമില്ലാത്ത ജീവിതത്തെ തളര്‍ച്ചയോടെ വലിച്ചെറിഞ്ഞുകൊണ്ട് അവളും ജീവിക്കുന്നുണ്ടാകും....അത്രമേല്‍ നിസ്വമായ ഒരു ചുവന്ന വെറ്റിലക്കറ ജീവിതം.