Thursday 7 February 2013

മഴയില്‍ മായ്യ്ക്കപ്പെടുന്നത് .....


ഓര്‍മ്മകള്‍ ചുട്ടു പൊള്ളിക്കുന്ന കണ്ണുനീരിനു കടുത്ത ഉപ്പുരുചി ഉണ്ടെന്നും, തൊണ്ടയില്‍ തന്നെ കുരുക്കപെടുന്ന നിലവിളികള്‍ക്ക് ചോര ചിന്തുന്നതിനെക്കാള്‍ വേദനയുണ്ടെന്നും പതിനൊന്ന് വയസ്സിനുള്ളില്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു..  ആകെ തളര്‍ന്ന ഈ  കണ്ണുകളില്‍ നിന്നാണ്  അന്ന്   ഓരോ മഴത്തുള്ളികളും ഉതിര്‍ന്നു വീണത്‌ . വീണ്ടും  ഈ മഴവെള്ളപ്പാച്ചിലില്‍ ഓര്‍മകള്‍ക്ക് തീ പിടിക്കുമോ? 

"ഞാന്‍ മാത്രമേ കണ്ടുള്ളൂ "
"ഞാന്‍ മാത്രമേ കണ്ടുള്ളൂ"  ഭയം കൊണ്ടു വിറയ്ക്കുന്ന ശരീരം ചുമരിനോട് ചേര്‍ത്ത് വെച്ച്  അവള്‍ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു .

അന്നും പതിവുപോലെ ട്യൂഷന്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങിയതാണ്. നീണ്ട വയലേലകള്‍ ക്കിടയിലൂടെ ഒരുപാടു ദൂരം നടക്കാനുണ്ട് വീട്ടിലേക്കു. ഇന്നു മഴയായതുകൊണ്ടാകാം വഴിയിലൊന്നും  ആരുമില്ല. സ്കൂളില്‍ അഅസംബ്ളിക്ക്   നില്‍ക്കുന്നതുപോലെ തെങ്ങുകള്‍ . തവളക്കണ്ണന്‍മാര്‍    ഉറക്കെ പാടുന്നുണ്ട്. ഒരിക്കല്‍ അമ്മമ്മ പറഞ്ഞിരുന്നു, ഇങ്ങനെ  ഇടക്കിടെ പെയ്യുന്ന കര്‍ക്കിടക മാസത്തിലാണ് തവളകള്‍ കല്യാണം കഴിക്കുന്നത്‌. ... ഉച്ചിയില്‍ മഴ വീഴുമ്പോള്‍ കറുകപ്പുല്ലിന്റെ    മാലയിട്ട് പെണ്ണുങ്ങള്‍ ഇഷ്ടപെട്ടവനെ വരിക്കും. ആ സമയം   ഉച്ചത്തില്‍ കൈകൊട്ടി പാട്ടുപാടുന്ന തവളകള്‍ക്കിടയിലേക്ക്  ഒട്ടൊരു അസൂയയോടെ .കല്യാണം കഴിക്കാത്ത പാമ്പുകളും വരാറുണ്ട്.   ആഘോഷ വേളകളെ കലുഷിതമാക്കാന്‍  .. . .അതു കൊണ്ടാവും മഴക്കാലത്ത്‌ കൂടുതല്‍ ആളുകളെ പാമ്പ് കടിക്കുന്നത്.  ഒട്ടൊരു ഭയം തോന്നിയിരുന്നു. പക്ഷെ ഒരുപാടു ദൂരം ഇനിയും പോകേണ്ടതുണ്ട്. ..


                                                       

വയലുകള്‍ക്കിടയിലെ തോട്ടിലൂടെ മഴവെള്ളം നുരഞ്ഞു പതഞ്ഞു ച്ചുഴികളുമായി ആര്‍ത്തോഴുകി.ആ തോടിനു മുകളിലെ തെങ്ങിന്‍ തടിപാലം ഇളകുന്നുണ്ട് ..ആരെങ്കിലുമുണ്ടോ ഒന്ന് സഹായിക്കാന്‍ ? ആ പാലത്തിലേക്ക് കേറാന്‍ അവള്‍ക്കു ഭയമായി. പതഞ്ഞു വന്ന വെള്ളചുഴികളില്‍ മഴ വീണ്ടും ചാറിത്തുടങ്ങിയിരുന്നു .നീര്‍ക്കോലികള്‍ വായ തുറന്നു വെള്ളത്തിലൂടെ ഓടി നടക്കുന്നു. ആകെ പേടിച്ചു വിറച്ചുകൊണ്ട്  അവള്‍ അവിടെ തളര്‍ന്നിരുന്നു. ചുറ്റും നോക്കി. അതാ. പാടവരമ്പിലെ കുടിലില്‍ നിന്നും ഒരു ചേച്ചി തന്‍റെ നടന്നുതുടങ്ങിയ കുഞ്ഞിനേം കൊണ്ടു പുറത്തേക്കു വരുന്നു. അല്പം ആശ്വാസമായി. ആ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം. മഴയിലേക്ക്‌ നീളുന്ന കൈകള്‍... പെട്ടെന്ന്, പെട്ടെന്നവര്‍ ആ  കുഞ്ഞിനെ തോട്ടിലേക്ക് ആഞ്ഞു തള്ളി.  പിന്നെ വളരെ  വേഗം  കുടിലിനകത്തേക്ക് കയറിപോയി...ഒന്ന് തിരിഞ്ഞുനോക്കാതെ ... സ്വപ്നമാണോ?  


"അമ്മേ അമ്മേ .." കുഞ്ഞു വെള്ളത്തിലേക്ക്‌ വീഴപെട്ടു കഴിഞ്ഞു .. .അതിന്റെ തടിച്ച കുഞ്ഞുകൈകള്‍ വെള്ളത്തില്‍ ഉയര്‍ന്നും പൊങ്ങിയും ചുഴികളില്‍ ഒന്നുതിരിഞ്ഞു.. കുഞ്ഞുമുഖം ഉയര്‍ന്നു പൊങ്ങി അമ്മയെ തിരഞ്ഞു.. പിന്നെ അതിവേഗം തന്നെ വേണ്ടാത്ത അമ്മയെ വിട്ടു മഴവെള്ളപ്പാച്ചിലിനൊപ്പം ... തവളപ്പാട്ടില്‍ കുഞ്ഞിന്റെ തേങ്ങല്‍ ..പിന്നാലെ പായുന്ന നീര്‍ക്കോലികള്‍ ..
  എങ്ങനെയാണു വീട്ടിലെക്കെതിയത്? ഉമ്മറപ്പടിയില്‍ അമ്മ കാത്തുനില്‍ക്കുന്നു. .. "നിന്റെ കുടയെവിടെ? "  അപ്പോഴാണ് കുട അവിടെ തോട്ടുവക്കില്‍ നഷ്ടപ്പെട്ട  ഓര്‍മ വന്നത്. "ഇതെത്രാമത്തെ കുടയാ ?" അമ്മയുടെ കൈകള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി പുറത്തും കാലുകളിലുമോക്കെ വീണു. വേദന നെഞ്ചിലായിരുന്നു..കലിയുറഞ്ഞു നില്‍ക്കുന്ന അമ്മയോട് ആ കുഞ്ഞിനെ രക്ഷിക്കാന്‍ പറയാന്‍ വയ്യ...

വാ പിളര്‍ന്ന നീര്‍ക്കോലികള്‍ക്ക്‌ മ്നുന്നില്‍ വെള്ളത്തില്‍ ചീര്‍ത്ത കുഞ്ഞിന്റെ തേങ്ങുന്ന മുഖം.. കണ്ണുകള്‍ പൊത്തിപിടിച്ച്‌ പേടിച്ചു അമ്മയെ വിളിച്ചു വെള്ളത്തിലൂടെ ഒഴുകുന്ന നിസ്സഹായതയുടെ ഓമനത്തെ കണ്ടു ഇടക്കിടെ ഞെട്ടിയുണര്‍ന്നു. 

പിറ്റേന്ന് ആളുകള്‍ പരസ്പരം മൂക്കത്ത് വിരല്‍ വെച്ചു ഉറക്കെപ്പറഞ്ഞു പാടത്തെ കുടിലിലെ വേശ്യയുടെ മകള്‍ മഴവെള്ളത്തില്‍ ഒലിച്ചുപോയി..
"കാലു വഴുക്കി വീണതാ ത്രെ... കര്‍മഫലം .."
"അയ്യോ എന്റെ മകള്‍ എന്നും ആ വഴിയിലൂടെയാ .. ഇനി മഴ മാറും വരെ അവള്‍ ട്യൂഷനു പോകണ്ട .." അമ്മ പറയുന്നു. 

എനിക്കറിയാം സത്യം.. ഉറക്കെ വിളിച്ചുകൂവണം ന്നുണ്ട്. പക്ഷെ.. കുറേക്കാലങ്ങളായി എനിയ്ക്കാ ചേച്ചിയെ അറിയാമായിരുന്നു. എത്രയെത്ര വട്ടമാണ് ആരുമില്ലാത്തപ്പോള്‍ ആ പാലം കടന്നുകിട്ടാന്‍ അവരെന്നെ സഹായിച്ചിട്ടുള്ളത്. എത്രയെത്ര നെല്ലിക്കയും വറുത്ത പുളിങ്കുരുവുമാണ് അവരെനിക്കു പുഞ്ചിരിയോടെ തന്നിട്ടുള്ളത് .  വൈകുന്നേരങ്ങളിലെ വയലേലകള്ക്കിടയിലെ    കനത്ത നിശബ്ദതയെ അവരുടെ പതിഞ്ഞ ശബ്ദത്തിലെ പാട്ടുകളാണ് കാറ്റായ്‌ വന്നു വകഞ്ഞുമാറ്റിയതു ..... എങ്കിലും...

വീട്ടില്‍ നിന്നും നോക്കുമ്പോള്‍ ദൂരെ തോട്ടുവക്കില്‍ നിന്നും പുക ഉയരുന്നുണ്ട്. ആരും ഉണ്ടായില്ലത്രേ. വേശ്യയുടെ വീട്ടില്‍ മരണം നടന്നാലും ആര്‍ക്കും തിരിഞ്ഞുനോക്കാന്‍ വയ്യ. അന്നും ഇരുട്ടിന്റെ മറവില്‍ ആളുകള്‍ അവളുടെ കുടിലിനു ചുറ്റി കടന്നുപോകും..അവിടെ ഒരു കുഞ്ഞിന്റെ കൊഞ്ചല്‍   കേള്‍ക്കാന്‍ പാടില്ല.  തൊട്ടിലില്‍  നിന്നും ഇഴഞ്ഞിറങ്ങുമ്പോള്‍    മുതല്‍ കുഞ്ഞുങ്ങള്‍ ബാധ്യതയാണ്‌ ..പെണ്‍കുഞ്ഞുങ്ങളെങ്കില്‍ വീണ്ടും വംശം മുടിയുന്നത് കണ്ടു അമ്മക്ക് ചങ്കു പൊട്ടും.... വേശ്യകളെങ്കില്‍  അങ്ങനെയത്രെ..

4 comments:

  1. ഓര്‍മ്മ


    ഈ കാഴ്ച്ചകള്‍ എങ്ങനെ മറക്കാനാണല്ലേ?

    ReplyDelete
  2. ഓര്‍മ്മകളുടെയീ ഒറ്റത്തടിപ്പാലത്തിലൂടെ യാത്ര തുടരുക ... ഭാവുകങ്ങള്‍

    ReplyDelete
  3. ഓര്‍മ്മകള്‍ മഞ്ഞുത്തുള്ളികള്‍ പോലെ ഘനീഭവിച്ചു നില്‍ക്കേണ്ടിയിരിക്കുന്നു. മരവിച്ച ഓര്‍മ്മകള്‍ കാലത്തെ നിശ്ചലമാക്കുന്ന സുരക്ഷിതത്വം നല്‍കും. പക്ഷേ ഓര്‍മ്മകള്‍ നേരിപ്പോടുകലാകുമ്പോള്‍ കാലത്തെ മുഖാമുഖം നേരിട്ട് ജീവിക്കാം. കാലത്തിനു മുന്പേയും നടക്കാം. കഥ ജനിക്കുന്നത് ഇവിടെയാണ്.

    ReplyDelete
  4. ഒരിക്കലും മറക്കാത്ത മനസിന്റെ ഉറക്കം കെടുത്തുന്ന ഓർമകൾ.. നല്ല എഴുത്ത്.. ആശംസകൾ..!

    ReplyDelete